ന്യൂഡൽഹി: കോൺഗ്രസിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുന്ന 23 നേതാക്കളുടെ കൂട്ടായ്മ തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിച്ചു. ജി- 23 അംഗമായ മുൻ ഹരിയാന മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപേന്ദർ ഹൂഡ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ട് ബുധനാഴ്ചത്തെ ചർച്ചയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു. രാഹുലുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം ജി - 23ന്റെ കോർകമ്മിറ്റി വീണ്ടും ചർച്ച നടത്തി.
ബുധനാഴ്ച നടക്കുന്ന യോഗത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ജി- 23 നേതാക്കളിൽ പ്രമുഖനായ മുതിർന്ന നേതാവ് ഗുലാം നബി ആസാദിനോട് പറഞ്ഞിരുന്നു. ഇതു പ്രകാരം ഇരുവരും ഇന്നലെ കൂടിക്കാഴ്ച നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ പകരം ജി -23യിലെ മറ്റൊരു പ്രമുഖനായ ഭൂപേന്ദർ ഹൂഡയെ ദൂതനായി രാഹുലിന്റെ അടുത്തേക്ക് അയച്ചു. രാഹുലിന്റെ വസതിയിൽ 45 മിനിട്ടു നീണ്ട കൂടിക്കാഴ്ചയ്‌ക്കു ശേഷം ഹൂഡ നേരെ പോയത് ഗുലാം നബി ആസാദിന്റെ വസതിയിലേക്കാണ്. അവിടെ ആനന്ദ് ശർമ്മയുമുണ്ടായിരുന്നു. പിന്നീട് സംഘത്തിലെ മറ്റൊരു പ്രമുഖനായ കപിൽ സിബലും എത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിൽ നിന്ന് പാർട്ടിയിൽ മാറ്റമുണ്ടാക്കുന്ന തരത്തിൽ സമഗ്രമായ സമീപനവും എല്ലാവരെയും ഒന്നിച്ചു നിറുത്തി തീരുമാനങ്ങളെടുക്കുന്ന രീതിയും വരാനാണ് ആഗ്രഹിക്കുന്നതെന്ന് ബുധനാഴ്ചത്തെ യോഗത്തിന് ശേഷം ജി-23 നേതാക്കൾ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പിയെ എതിരിടാൻ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താൻ സമാന മനസ്കരുടെ പൊതുവേദി സജ്ജമാക്കാൻ നടപടി വേണമെന്നും അവർ ചൂണ്ടിക്കാട്ടി. ഭാവി പരിപാടികൾ പിന്നീടറിയിക്കുമെന്നും വ്യക്തമാക്കി.
പാർട്ടിയിൽ ജനാധിപത്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച സംഘത്തിൽ ഉൾപ്പെടാത്ത നേതാക്കളും ബുധനാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തു. മണി ശങ്കർ അയ്യർ, കോൺഗ്രസ് വിട്ട ശങ്കർ സിംഗ് വഗേല, രജീന്ദർ കൗർ ഭട്ടൽ, വിവേക് താങ്ക, കുൽദീപ് ശർമ്മ തുടങ്ങിയവരുമെത്തി. മണി ശങ്കർ അയ്യർ നേരത്തെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |