ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് 25ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ലക്‌നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ബി.ജെ.പി മുഖ്യമന്ത്രിമാർ, ഉന്നത ആർ.എസ്.എസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മുൻ മുഖ്യമന്ത്രിമാരായ മുലയം സിംഗ് യാദവ്, മായാവതി, അഖിലേഷ് യാദവ് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിക്കും. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും ക്ഷണമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി നടന്ന ചർച്ചകളും പൂർത്തിയായി. ഉത്തർപ്രദേശിലെ പാർട്ടിയുടെ നിരീക്ഷകനായി കേന്ദ്രമന്ത്രി അമിത് ഷായെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് തിരഞ്ഞെടുപ്പ് ജയിച്ച സംസ്ഥാനങ്ങളിലെ മന്ത്രിസഭകൾ രൂപീകരിക്കുക. ഉത്തർപ്രദേശിൽ വിവിധ ജാതികൾക്ക് അർഹമായ പ്രാതിനിധ്യം ലഭ്യമാകുന്ന തരത്തിലാണ് മന്ത്രിമാരെ നിശ്ചയിക്കുക. ഉപമുഖ്യമന്ത്രിമാരിലൊരാൾ ദളിത് വിഭാഗത്തിൽ നിന്നായിരിക്കുമെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |