ന്യൂഡൽഹി:പ്രായമായ അമ്മയെ കണ്ടെത്തണമെന്ന പെൺമക്കളുടെ ഹർജിയിൽ സഹോദരന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബീഹാറിലെ മുസാഫർപൂർ സ്വദേശിനിയായ 89 കാരി വൈദേഹി സിംഗിനെ ചികിത്സയ്ക്കായി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രു.26 ന് ശേഷം മകൻ അമ്മയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഹർജിയിൽ പറയുന്നു. മനഃപൂർവ്വം ചികിത്സ ലഭ്യമാക്കാതെ അകാലമരണത്തിലേക്ക് നയിച്ച് സ്വത്തും സമ്പത്തും കൈക്കലാക്കാനാണ് ശ്രമമെന്ന് ഹർജിയിൽ ആരോപിച്ചു.
ഡൽഹി പൊലീസ് കമ്മീഷണർ, ഡൽഹി സർക്കാർ, ബീഹാർ സർക്കാർ, ഗംഗാറാം ആശുപത്രി, ഡൽഹി രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എന്നിവരോട് വിശദീകരണം തേടി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഫെബ്രു. 26 ന് ആശുപത്രിയിലെത്തിയപ്പോൾ അമ്മയെ കാണാൻ അനുവദിച്ചില്ലെന്നും തങ്ങളെ മർദിച്ചെന്നും സഹോദരിമാർ പറഞ്ഞു. അൾഷിമേഴ്സ് രോഗിയാണ് അമ്മ. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയില്ല. അമ്മയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തും സമ്പത്തുമുണ്ട്. ചില രേഖകൾ വഞ്ചനയിലൂടെ സഹോദരൻ കൈക്കലാക്കിയിട്ടുണ്ട്. സഹോദരിമാരായ പുഷ്പ തിവാരിയും ഗായത്രി കുമാറും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ സഹോദരന് കോടതി നോട്ടിസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |