കൊളംബോ : ശ്രീലങ്കയിൽ വിദേശനാണ്യ ശേഖരം കുത്തനെ താഴ്ച്ചയിലേക്ക് പതിച്ചത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ നിട്ടംബുവ നഗരത്തിൽ പെട്രോൾ പമ്പിന് പുറത്തുണ്ടായ തകർത്തിനിടെ ഇരുചക്ര വാഹന ഉടമയായ 29കാരൻ കുത്തേറ്റ് മരിച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ധത്തിനായി ക്യൂവിൽ നിൽക്കുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് ഇയാൾ. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന രണ്ട് വൃദ്ധർ കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെയാണ് യുവാവിന്റെ മരണം.
അതേ സമയം, പ്രതിസന്ധി മറികടക്കാൻ ചൈനയിൽ നിന്ന് 250 കോടി ഡോളർ ധനസഹായ വായ്പ തേടി ശ്രീലങ്ക. ശ്രീലങ്കയുടെ അഭ്യർത്ഥന തങ്ങളുടെ പരിഗണനയിലാണെന്ന് ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോംഗ് പറഞ്ഞു. ശ്രീലങ്കയ്ക്ക് അടിയന്തരമായി 100 കോടി ഡോളർ സഹായം നൽകുമെന്ന് ഇന്ത്യ ഏതാനും ദിവസങ്ങൾക്ക് മുന്നേ അറിയിച്ചിരുന്നു.
അതേ സമയം, പേപ്പറും അച്ചടിമഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാത്ത പശ്ചാത്തലത്തിൽ രാജ്യത്ത് 28ന് ആരംഭിക്കാനിരുന്ന 9, 10, 11 ക്ലാസുകളുടെ അവസാനഘട്ട പരീക്ഷകൾ മാറ്റി.
പാചകവാതക സിലിണ്ടറിന്റെ വില 1,359 ശ്രീലങ്കൻ രൂപയായി ( 373 ഇന്ത്യൻ രൂപ ) ഉയർന്നു. ഇതോടെ പലരും മണ്ണെണ്ണയെ ആശ്രയിക്കാൻ തുടങ്ങിയെങ്കിലും മണ്ണെണ്ണയ്ക്കും കുത്തനെ വില ഉയരുകയും ദൗർലഭ്യം നേരിടുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് അഞ്ച് മണിക്കൂർ വരെ പവർകട്ട് നീളുന്നതും ജനജീവിതം ദുഃസഹമാക്കുന്നു. 275 ശ്രീലങ്കൻ രൂപയാണ് നിലവിൽ ഡോളറുമായുള്ള വിനിമയ നിരക്ക്.
ഭക്ഷ്യവസ്തുക്കൾക്ക് 27 ശതമാനമാണ് വിലകയറ്റമുണ്ടായത്. 448 രൂപയാണ് ഒരു കിലോ അരിയ്ക്ക്. 400 ഗ്രാം പാൽപ്പൊടിയുടെ വില 250 രൂപയായും ( 68 ഇന്ത്യൻ രൂപ ) പാലിന് 263 രൂപയായും ( 75 ഇന്ത്യൻ രൂപ ) വർദ്ധിച്ചതോടെ റെസ്റ്റോറന്റുകളിൽ ഒരു കപ്പ് ചായയുടെ വില 100 രൂപയായി ( 27 ഇന്ത്യൻ രൂപ ).
അസംസ്കൃത എണ്ണ തീർന്നതോടെ രാജ്യത്തെ ഏക സംസ്കരണ ശാലയും കഴിഞ്ഞ ദിവസം അടച്ചിരുന്നു.
ഇന്ധന ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ കഴിഞ്ഞ നാലാഴ്ചയായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നൂറുകണക്കിന് പേരാണ് വരിയായി കാത്തുനിൽക്കുന്നത്. ഇവിടെ ഉന്തും തള്ളും പതിവാകുന്നുണ്ട്. പെട്രോളിന് ലിറ്ററിന് 283 രൂപയും ഡീസലിന് 176 രൂപയുമാണ്. അവശ്യവസ്തുക്കളുടെ ഇറക്കുമതി നിലച്ചതോടെ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭവും രാജ്യത്ത് രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |