നിയമ ലംഘകർക്ക് 10 വർഷം വരെ തടവും 3 ലക്ഷം പിഴയും
ചണ്ഡിഗഢ്:നിർബന്ധിത മതപരിവർത്തനം തടയുന്ന ബില്ല് നിയമസഭയിൽ പാസാക്കി ഹരിയാന സർക്കാർ. ഇതനുസരിച്ച് പ്രലോഭിപ്പിച്ചും ബലപ്രയോഗത്തിലൂടെയും സമ്മർദ്ദ തന്ത്രങ്ങളിലൂടെയും മതപരിവർത്തനം നടത്തിയെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷ ലഭിക്കും.
പ്രായപൂർത്തിയാകാത്തവരെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്നവരെയും മതപരിവർത്തനത്തിന് വിധേയരാക്കിയാൽ കുറഞ്ഞത് നാല് വർഷവും പരമാവധി 10 വർഷവും വരെ ജയിൽശിക്ഷയും മൂന്ന് ലക്ഷം വരെ പിഴ ശിക്ഷയും ലഭിക്കും.
മാർച്ച് നാലിനാണ് ഹരിയാന പ്രിവൻഷൻ ഓഫ് അൺലോഫുൾ കൺവേർഷൻ ഓഫ് റിലിജിയൻ ബില്ല് 2022 നിയമസഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുളള പാർട്ടികളുടെ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ല് നിയമസഭ പാസാക്കിയത്. നിർബന്ധിത മതപരിവർത്തനം തടയാൻ നിലവിൽ നിയമങ്ങളുണ്ടെന്നും പുതിയ നിയമം ആവശ്യമില്ലെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
എന്നാൽ ഒരു മതവിഭാഗങ്ങളെയും വേർതിരിച്ച് കാണാനല്ല നടപടിയെന്നും നിർബന്ധിത മതപരിവർത്തനം തടയുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അഭിപ്രായപ്പെട്ടു. ബില്ല് ഒരു മതവിഭാഗത്തിനും എതിരല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറണമെങ്കിൽ അതിനുളള വ്യവസ്ഥകളും ബില്ലിലുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |