ന്യൂഡൽഹി: നാലുമാസത്തെ ഇടവേളയ്‌ക്ക് ശേഷം പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധിപ്പിച്ചതിനെതിരായ പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭാ നടപടികൾ തടസപ്പെട്ടു. സാധാരണക്കാരന്റെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലവർദ്ധന മറ്റ് നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ .വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, എളമരം കരീം എന്നിവരടക്കം നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളിയതോടെയാണ് പ്രതിഷേധം തുടങ്ങിയത്. തുടർന്ന് കോൺഗ്രസ്, ശിവസേന, തൃണമൂൽ അംഗങ്ങൾ മുദ്രാവാക്യം വിളിയോടെ നടുത്തളത്തിലേക്ക് നീങ്ങി.
തുടർന്ന് സഭ ആദ്യം 12മണിവരെയും പിന്നീട് രണ്ടുമണി വരെയും നിറുത്തിവച്ചു. ബഹളങ്ങളില്ലാതെ തുടർച്ചയായി 12 ദിവസം സമ്മേളിച്ച ശേഷമാണ് ഇന്നലെ സഭ തടസപ്പെട്ടത്. തുടർച്ചയായി 13 ദിവസം തടസമില്ലാതെ സമ്മേളിച്ച 2019ലെ 249-ാം സെഷന്റെ റെക്കാഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |