ന്യൂഡൽഹി: മനുഷ്യരിൽ നടത്തിയ പരീക്ഷണ വിവരങ്ങൾ പൂർണമായി പരസ്യപ്പെടുത്താനാകില്ലെന്ന് കൊവിഷീൽഡ് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും സുപ്രീംകോടതിയെ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കിയത് പൊതുതാത്‌പര്യം കണക്കിലെടുത്താണെന്ന് തമിഴ്നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അറിയിച്ചു.
വാക്‌സിൻ ഫലപ്രാപ്‌തി സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാൻ പരീക്ഷണ വിവരങ്ങൾ പൂർണമായി പരസ്യപ്പെടുത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ കുത്തിവയ്‌പ് ഉപദേശക സാങ്കേതിക സമിതി മുൻ അംഗം ഡോ. ജേക്കബ് പുലിയേൽ നൽകിയ ഹർജിയിലാണ് വാക്‌സിൻ നിർമ്മാതാക്കൾ നിലപാടറിയിച്ചത്. പരീക്ഷത്തിനിടെ ഉണ്ടായ വിരുദ്ധ ഫലങ്ങളും പുറത്തുവിടണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പരീക്ഷണ വിവരങ്ങൾ ഡ്രഗ് കൺട്രോൾ ജനറൽ ഒാഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പിയർ റിവ്യൂവിനായി ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധീകരിച്ചെന്നും ഭാരത് ബയോടെക്കിന്റെ അഭിഭാഷകൻ ഗുരു കൃഷ്‌ണകുമാർ അറിയിച്ചു. പങ്കെടുക്കുന്നവരുടെ അനുവാദത്തോടെ പരീക്ഷണങ്ങൾ തുടരുകയാണെന്നും കൊവിഡ് വകഭേദങ്ങൾക്കെതിരെ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ പൂർണമായി പരസ്യപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടില്ല. 180 കോടിയിലേറെ വാക്‌സിൻ ഡോസുകൾ നൽകിയപ്പോൾ 0.004 ശതമാനം പേരിൽ മാത്രമാണ് വിരുദ്ധ ഫലങ്ങളുണ്ടായത്. വാക്‌സിൻ വിവരങ്ങൾ വിവരവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താത്തത് പൊതുതാത്‌പര്യം പരിഗണിച്ചാണെന്നും കൃഷ്‌ണകുമാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |