ന്യൂഡൽഹി: ഇന്ത്യ - ചൈന ബന്ധം സൗഹൃദപൂർവമാകണമെങ്കിൽ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായുള്ള ചർച്ചയിൽ തുറന്നടിച്ചു.
ഇരുവരും തമ്മിൽ ഇന്നലെ നടന്ന മൂന്ന് മണിക്കൂർ ചർച്ച സംയുക്ത പ്രസ്താവനയോ കരാറുകളോ ഇല്ലാതെയാണ് അവസാനിച്ചത്. വ്യാഴാഴ്‌ച അപ്രതീക്ഷിതമായി എത്തിയ ചൈനീസ് മന്ത്രി ഇന്നലെ രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ഒരു മണിക്കൂർ ചർച്ച നടത്തി. . അതിർത്തി ചർച്ചയ്ക്കായി ഡോവലിനെ വാങ് യീ ചൈനയിലേക്ക് ക്ഷണിച്ചു.. പിന്നീടായിരുന്നു ജയശങ്കറുമായുള്ള കൂടിക്കാഴ്ച.
രണ്ടു വർഷം മുമ്പ് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കൈയേറ്റത്തെത്തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായിരുന്നു ചൈനീസ് മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ബന്ധം മെച്ചപ്പടുത്താൻ ചൈന ആഗ്രഹിക്കുന്നതായി വാംഗ് യി അറിയിച്ചു. ഇന്ത്യ നിലപാടുകൾ ശക്തമായിഅവതരിപ്പിച്ചു. അതിർത്തിയിലെ കൈയേറ്റം പെട്ടെന്ന് പൊറുക്കാനാവില്ലെന്നും, സേനാ പിൻമാറ്റം പൂർത്തിയാകുന്നത് വരെ ബന്ധം സാധാരണ നിലയിലാകില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം പൂണമാകുന്നതുവരെ ബന്ധം സാധാരണ തോതിലാകില്ലെന്ന് ചർചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിലും ജയശങ്കർ പറഞ്ഞു. യഥാർത്ഥ നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും ഒരു ലക്ഷത്തോളം സൈനികർ സംഘർഷാന്തരീക്ഷത്തിൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിൽ നടന്ന ഒ.ഐ.സി സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി നടത്തിയ കാശ്മീർ വിരുദ്ധ പ്രസ്താവനയെ തള്ളിയ ഇന്ത്യ വിഷയത്തിൽ സൂക്ഷിച്ച് അഭിപ്രായം പറയണമെന്ന മുന്നറിയിപ്പും നൽകി. ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് കാശ്മീർ വിരുദ്ധ പ്രസ്താവന ചർച്ചയായത്.
ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചൈനയുടെ നയങ്ങൾ സ്വതന്ത്രമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് മറ്റു രാജ്യങ്ങളുടെയും ബന്ധങ്ങളുടെയും സ്വാധീനമുണ്ടാകരുതെന്നും ജയശങ്കർ പറഞ്ഞു.
രഹസ്യ സന്ദർശനം ഇന്ത്യയെ ഒപ്പം കൂട്ടാൻ
യുക്രെയിൻ വിഷയത്തിൽ റഷ്യയെ പിന്തുണച്ച ചൈനയും ഇന്ത്യയും ഒന്നിച്ചു നിൽക്കണമെന്ന സന്ദേശവുമായാണ് വാംഗ് യി എത്തിയതെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ, അഫ്ഗാസ്ഥാൻ സന്ദർശനം കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയാണ് വാംഗ് യി ഡൽഹിയിലെത്തിയത്. സന്ദർശനം രഹസ്യമാക്കാൻ ചൈന ആവശ്യപ്പെട്ടെന്ന് ജയശങ്കർ വെളിപ്പെടുത്തി.
കൊവിഡിനെ തുടർന്ന് ചൈനയിൽ പഠനം മുടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ തിരിച്ചു പോക്ക് ജയശങ്കർ ഉന്നയിച്ചു. ചൈനയിൽ തിരിച്ചെത്തിയ ശേഷം അധികാരികളുമായി സംസാരിക്കാമെന്ന് വാംഗ് യി ഉറപ്പു നൽകി.
ലക്ഷ്യം ഇന്ത്യ -ചൈന റഷ്യ സഖ്യം:ജോസുകുട്ടി
വാംഗ് യീയുടെ സന്ദർശനം ഇന്ത്യ - റഷ്യ - ചൈന സഖ്യത്തിലേക്കും വിരൽ ചൂണ്ടുന്നു. യുക്രെയിൻ വിഷയത്തിലെ സമാന നിലപാട് സഖ്യ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും മേധാവിത്തത്തിനെതിരെ പുതിയൊരു സഖ്യത്തിന് പ്രബലരായ ഇന്ത്യയെ ഒപ്പം നിറുത്താനാകും ചൈനീസ് ശ്രമം.
ഇന്ത്യ - ചൈന പ്രശ്നങ്ങൾ ലഘൂകരിക്കാനും അതിർത്തി സുരക്ഷയ്‌ക്കും നയതന്ത്ര സാദ്ധ്യതയ്‌ക്കുമാകും ഇന്ത്യ മുൻതൂക്കം നൽകുക. ചൈനയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ ഇന്ത്യയെ ക്ഷണിക്കാനാണ് ചൈനീസ് മന്ത്രി എത്തിയതെന്നും സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |