ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് പാർട്ടിയുടെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പ്രതിപക്ഷമായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുമായി ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇമ്രാന് വൻ തിരിച്ചടിയാണിത്.
പ്രതിപക്ഷവും എം.ക്യു.എമ്മും തമ്മിൽ ധാരണയിൽ എത്തിയതായി പി.പി.പി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ട്വീറ്റ് ചെയ്തു. എം.ക്യു.എം നേതാവ് ഫൈസൽ സബ്‌സ്വാരിയും വാർത്ത സ്ഥിരീകരിച്ചു. ഇതോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പു തന്നെ പാർലമെന്റിന്റെ അധോസഭയിൽ പി.ടി.ഐയ്ക്ക് ഭൂരിപക്ഷം നഷ്ടമായി.
നേരത്തെ, പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പിന്നാലെ സഭ പിരിഞ്ഞിരുന്നു. അടുത്ത സമ്മേളനം ഇന്ന് ആരംഭിക്കും. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അതായത് ഇന്ന് വോട്ടെടുപ്പ് നടക്കാൻ ഏറെ സാദ്ധ്യതയുണ്ട്.
@ 342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം വിജയിപ്പിക്കാൻ പ്രതിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണ.
@ 179 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ 2018ൽ അധികാരത്തിലേറുന്നത്.
@ എം.ക്യു.എം പിന്തുണ പിൻവലിച്ചതോടെ ഇമ്രാന്റെ പാർട്ടിക്ക് 164 പേരുടെ പിന്തുണയാണുള്ളത്.
@ ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.
@ ഇമ്രാൻ രാജി വയ്ക്കില്ലെന്ന് മന്ത്രി
ഇമ്രാൻ ഖാൻ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പാക് മന്ത്രി ഫവാദ് ചൗധരി. അവസാന പന്ത് വരെ പോരാടുന്ന താരമാണ് ഇമ്രാൻ. രാജി ഉണ്ടാകില്ല. സുഹൃത്തുക്കളും ശത്രുക്കളും നടക്കാൻ പോകുന്ന മത്സരം കാണാനിരിക്കുന്നതേയുള്ളൂ - ചൗധരി ട്വീറ്റ് ചെയ്തു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |