ന്യൂഡൽഹി:ലഖിംപൂർ ഖേരി കേസിലെ അന്വേഷണത്തിൽ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയിലെ ജഡ്ജി മുഖ്യ പ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തിൽ ഉത്തർ പ്രദേശ് സർക്കാരിനോട് വിശദീകരണം തേടി. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
ജാമ്യം നൽകിയ വിധിക്കെതിരെ അപ്പീൽ പോകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഈ കത്തുകൾ താൻ കണ്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത് മലാനി കോടതിയെ അറിയിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട കത്തുകളോ റിപ്പോർട്ടോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ റിപ്പോർട്ട് കോടതി ഹർജിക്കാരനും യു പി സർക്കാരിനും നൽകുന്നു. ഞങ്ങൾ വ്യാഴാഴ്ച്ച വാദം കേൾക്കും. സുപ്രീം കോടതി അറിയിച്ചു. എന്നാൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദുവെ വ്യാഴാഴ്ച്ച ഹാജരാകുന്നതിന് അസൗകര്യം അറിയിച്ചു. യു പി സർക്കാർ അഭിഭാഷകൻ മഹേഷ് ജെത് മലാനിയും കൂടുതൽ സമയം ആവശ്യപ്പെട്ടു. തുടർന്ന് ഏപ്രിൽ 4 ന് വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
ഫിബ്രു.10 ന് ആണ് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളിലൊരാൾ ആക്രമിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |