ചെന്നൈ: നായ്ക്കളെ സ്നേഹിക്കുന്നവർക്ക് സഹിക്കാനാവാത്തതാണ് അവയുടെ വേർപാട്. അകാലത്തിൽ വിടപറഞ്ഞ ടോം എന്ന നായയുടെ ഓർമ്മയ്ക്കായി ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് തമിഴ്നാട് സ്വദേശിയായ 82കാരൻ.
പ്രിയപ്പെട്ട ടോമിന്റെ സ്‌മാരകമായി മുത്തു, തന്റെ കൃഷിയിടത്തിന് സമീപം 80,000രൂപ മുടക്കി മാർബിൾ പ്രതിമയും ക്ഷേത്രവും നിർമ്മിക്കുകയായിരുന്നു.
പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് മുത്തുവിന്റെ അനന്തരവൻ അരുൺ കുമാറാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ വാങ്ങിയത്. അരുണിന് അതിനെ വളർത്താൻ കഴിയാത്തതിനാൽ അമ്മാവന് കൈമാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ടോം എന്ന നായയും മുത്തുവും അടുപ്പത്തിലായി. സ്വന്തം കുഞ്ഞിനപ്പോലെ വാത്സല്യം ചൊരിഞ്ഞും ഓമിനിച്ചുമാണ് ടോമിനെ മുത്തു വളർത്തിയത്. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ ടോമിന് ആരോഗ്യപ്രശ്നങ്ങളുണ്ടായി. ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ ജനുവരിയിൽ മുത്തുവിനെ തനിച്ചാക്കി ടോം ചത്തു.
വേർപാടിന്റെ വേദന സഹിക്കാനാവാതെ വന്നതോടെയാണ് പതിനൊന്ന് വർഷത്തോളം കൂട്ടായിരുന്ന പ്രിയ സുഹൃത്തിനായി തന്റെ കൃഷിയിടത്തിൽ ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കാൻ മുത്തു തീരുമാനിച്ചത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ മുത്തു തന്റെ സമ്പാദ്യത്തിൽ നിന്ന് 80,000രൂപ ചെലവിട്ടാണ് ടോമിന്റെ മാർബിൾ പ്രതിമയും ക്ഷേത്രവും നിർമിച്ചത്.
ഈ ക്ഷേത്രത്തിൽ മുത്തു ദിവസവും വഴിപാടുകൾ അർപ്പിക്കാറുണ്ട്. വിശേഷദിവസങ്ങളിൽ ടോമിന്റെ ഇഷ്ടഭക്ഷണവും വിളമ്പും. ക്ഷേത്രത്തിൽ ആർക്കുവേണമെങ്കിലും പ്രവേശിക്കാം. മുത്തുവിന്റെ മകനും സുഹൃത്തുക്കളും എടുത്തിട്ടുള്ള ടോമിന്റെ ചിത്രങ്ങളുടെ സഹായത്തോടെയാണ് മാർബിൾ പ്രതിമ നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |