കൊൽക്കത്ത: എച്ച്.ഐ.വി പോസിറ്റീവായ ജീവനക്കാരായുള്ള ഏഷ്യയിലെ ആദ്യ കഫേ കൊൽക്കത്തയിൽ തുറന്നു. എച്ച്.ഐ.വി ബാധിതരായ 7 കൗമാരക്കാർ ഉൾപ്പെടുന്നതാണ് 'കഫേ പോസിറ്റീവ്'. എച്ച്.ഐ.വി പോസിറ്റീവായ ആളുകളെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. കഫേയുടെ ഉടമയായ കല്ലോൾ ഘോഷ് ആനന്ദനഗറിലെ ഒരു എൻ.ജി.ഒയുടെ സ്ഥാപകൻ കൂടിയാണ്. എച്ച്.ഐ.വി പോസിറ്റീവായ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് ആനന്ദഘർ.
ഫ്രാങ്ക്ഫർട്ടിലെ ഒരു കഫേയിൽ നിന്നാണ് തനിക്ക് ഇത്തരമൊരു ആശയം ലഭിച്ചതെന്ന് ഘോഷ് പറയുന്നു. ജുവൈനൽ ജസ്റ്റിസ് നിയമമനുസരിച്ച് 18 വയസിന് ശേഷം കുട്ടികൾക്ക് അനാഥാലയങ്ങളിൽ കഴിയാനാവില്ല. 18 വയസിന് ശേഷം ഈ കുട്ടികൾ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുളള ഉത്തരമായാണ് ഈ കഫേ തുറന്നതെന്നും അവർക്ക് തൊഴിൽ ആവശ്യമാണെന്നും ഘോഷ് വ്യക്തമാക്കി. കിഴക്കൻ ഇന്ത്യയിൽ ഇതുപോലത്തെ 30 കഫേകൾ കൂടി തുടങ്ങാനാണ് പദ്ധതിയെന്നും അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും ഘോഷ് പറഞ്ഞു.കഫേ തുറന്നതിനു ശേഷമുള്ള ആളുകളുടെ പ്രതികരണം എല്ലായ്‌പ്പോഴും പോസിറ്റീവ് ആയിരുന്നില്ല, സ്റ്റാഫ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ ചിലർ കഫേയിൽ നിന്ന് ഇറങ്ങി പോയതായി അദ്ദേഹം പറഞ്ഞു. എന്നാൽ,
കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ ചിലരെങ്കിലും ഒപ്പം നിൽക്കാൻ തയാറായെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |