ന്യൂഡൽഹി: നിശ്ചയിച്ചതിലും ഒരു ദിവസം മുൻപേ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന് കൊടിയിറങ്ങി.
രാമനവമി കണക്കിലെടുത്താണ് സഭ നേരത്തെ പിരിയുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചപ്പോൾ ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധത്തിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേ സമയം രാമനവമി കണക്കിലെടുത്ത് സഭ നേരത്തെ പിരിയാൻ പ്രതിപക്ഷമാണ് ബിസിനസ് ഉപദേശക സമിതി യോഗത്തിൽ ആവശ്യപ്പെട്ടതെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.
പാർലമെന്റ് നേരത്തെ നിശ്ചയിച്ചതിന് ഒരു ദിവസം മുമ്പ് പിരിഞ്ഞത് കർഷകരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാരിന് താല്പര്യമില്ലെന്നതിന്റെ തെളിവാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഡ്ജറ്റ്, സപ്ലിമെന്ററി ബഡ്ജറ്റ് എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരുമായി സഹകരിച്ചപ്പോൾ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ അനുവദിച്ചില്ലെന്ന് ഖാർഗെ പറഞ്ഞു. പാർലമെന്റ് നേരത്തെ നിറുത്തിവയ്ക്കാൻ വ്യക്തമായ കാരണങ്ങളൊന്നുമില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. വിലക്കയറ്റം എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് വിഷയം ചർച്ച ചെയ്യാതെ സർക്കാർ ഒളിച്ചോടിയതെന്ന് ചൗധരി ആരോപിച്ചു.
സഭ നേരത്തെ നിറുത്തിവച്ചത് സർക്കാരിന്റെ പരാജയമാണെന്ന് രാജ്യസഭാ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശും പ്രതികരിച്ചു. അജണ്ട തീരുമാനിക്കുന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ രണ്ട് പുതിയ ബില്ലുകൾക്ക് കൂടി സർക്കാർ സമയം തേടിയെങ്കിലും ഈ ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനുവരി 31ന് ആരംഭിച്ച ബഡ്ജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി എട്ടിന് സമാപിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് പാസാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട സമ്മേളനം മാർച്ച് 14 മുതൽ ഏപ്രിൽ എട്ടുവരെയാണ് നിശ്ചയിച്ചിരുന്നത്.
ജമ്മുകാശ്മീരിന്റെ ബഡ്ജറ്റ്, അറസ്റ്റിലാകുന്നവരുടെ വിരലടയാളമടക്കമുള്ള വ്യക്തി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്ന ബിൽ, ഡൽഹി കോർപറേഷനുകളുടെ ലയന ബിൽ തുടങ്ങിയവയും രണ്ടാം ഘട്ടത്തിൽ പാസാക്കി. ലോക്‌സഭയിൽ 13 ബില്ലുകളും രാജ്യസഭയിൽ 11 ബില്ലുകളും പാസായി.
അവസാന ദിനവും പ്രതിഷേധം
അവസാന ദിവസമായ ഇന്നലെയും ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ധന വിലവർദ്ധന സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിവുപോലെ പ്രതിപക്ഷാംഗങ്ങൾ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും അവസാന ദിവസം നടപടികൾ ചുരുക്കുന്നതിനാൽ പരിഗണിക്കാനാകില്ലെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. തുടർന്ന് ചോദ്യത്തോര വേളയ്‌ക്ക് തുടക്കമിട്ടെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ നടപടികൾ നിറുത്തിവച്ച് സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയാണെന്ന് വെങ്കയ്യ അറിയിച്ചു.
മാരക ശേഷിയുള്ള ആയുധങ്ങൾ വാങ്ങാൻ സാമ്പത്തിക സഹായം നൽകുന്നത് കുറ്റകരമാക്കാനുള്ള ബില്ലിന്റെ ചർച്ചയും നടപ്പുസമ്മേളനത്തിന്റെ ക്രിയാത്മകത സംബന്ധിച്ച അദ്ധ്യക്ഷന്റെ പ്രസ്‌താവനയും പ്രതിപക്ഷ ബഹളം മൂലം നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |