ന്യൂഡൽഹി: ഡോക്‌ടർമാർക്ക് രാജ്യത്ത് സ്ഥിരമായും താത്കാലികമായും പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നൽകുന്നത് മെഡിക്കൽ കമ്മിഷന് കീഴിലെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് നൽകുന്ന യു.പി.ആർ നമ്പരിന്റെ (യുണീക് പെർമനന്റ് രജിസ്ട്രേഷൻ നമ്പർ) അടിസ്ഥാനത്തിലാകണമെന്ന് പുതിയ കരട് മാർഗരേഖയിൽ ശുപാർശ.
എം.ബി.ബി.എസ് കഴിഞ്ഞവർ നാഷണൽ എക്സിറ്റ് എക്സാം (നെക്സ്റ്റ്) പാസാകണമെന്നും നിർദ്ദേശമുണ്ട്. നെക്സ്റ്റ് നടപ്പിലാകുന്നതുവരെ നിലവിലെ ഫോറിൻ ഗ്രാഡ്വേറ്റ് മെഡിക്കൽ എക്‌സാം തുടരും. മെഡിക്കൽ പി.ജി, സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും നെക്സ്റ്റ് ബാധകമാകും.
ഡോക്‌ടർമാരുടെ വിവരങ്ങൾ അടങ്ങിയ ദേശീയ രജിസ്റ്ററിന് അനുബന്ധമായാണ് യു.പി.ആർ നമ്പർ വരിക. ലൈസൻസ് ഉള്ളവർക്ക് മാത്രമെ രാജ്യത്ത് സ്ഥിരമായും താത്കാലിക അടിസ്ഥാനത്തിലും പ്രാക്ടീസ് ചെയ്യാനാകൂ. പുതിയ സംവിധാനം വരുന്നതുവരെ നിലവിലെ രീതി തുടരും. ലൈസൻസ് പുതുക്കുന്നതിനും ഉപാധികളുണ്ട്.
ഒരിക്കൽ പ്രാക്ടീസ് ലൈസൻസ് ലഭിച്ചവർ തങ്ങൾക്ക് പിന്നീട് ലഭിക്കുന്ന സ്പെഷ്യലൈസേഷൻ അടക്കം അധിക യോഗ്യതകളും വിലാസം, പ്രാക്ടീസ് അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലങ്ങൾ എന്നിവയിലെ മാറ്റങ്ങളും ദേശീയ രജിസ്റ്ററിൽ ചേർക്കണം. അവശ്യ യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ലൈസൻസ് റദ്ദാക്കാനുമാകും.
വിദേശത്ത് നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ താത്കാലിക ലൈസൻസ് നൽകും.
എൻ.എം.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരടുമായി ബന്ധപ്പെട്ട് മെയ് അഞ്ചു വരെ അഭിപ്രായങ്ങൾ അറിയിക്കാം.
ലൈസൻസ് ലഭിക്കാനുള്ള യോഗ്യതകൾ:
നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകരിച്ച എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
ഒരു കൊല്ലത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കണം.
നെക്സ്റ്റ് പാസാകണം. നെക്സ്റ്റ് നിലവിൽ വരുന്നതുവരെ നിലവിലെ സംവിധാനം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |