ന്യൂഡൽഹി: അടുത്ത 24 മണിക്കൂറിനുള്ളിൽ തെലങ്കാനയിൽ നിന്ന് നെല്ല് ശേഖരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മുന്നറിയിപ്പ് നൽകി. ഒരു രാജ്യം, ഒരു ഭക്ഷ്യധാന്യ സംഭരണ നയം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ തെലങ്കാന ഭവനിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.
'കേന്ദ്രം നെല്ല് സംഭരണ നയം മാറ്റണം. രാജ്യത്തെല്ലായിടത്ത് നിന്നും ഒരു പോലെ ഭക്ഷ്യധാന്യങ്ങൾ വാങ്ങണം. കർഷകരോട് കളിക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലിനോടും അഭ്യർത്ഥിക്കുകയാണ്. കർഷകരുടെ നിലവിളിയുയർന്നപ്പോഴൊക്കെ സർക്കാരിന് ഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ കൃഷിമന്ത്രി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കാണാനെത്തിയപ്പോൾ മോശമായാണ് അദ്ദേഹം പ്രതികരിച്ചത്. തെലങ്കാന ചോദിക്കുന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. പുതിയ കാർഷിക നയം ഉടനെ നടപ്പാക്കിയില്ലെങ്കിൽ ജനങ്ങൾ സർക്കാരിനെ മറിച്ചിടും.'- കെ.സി.ആർ പറഞ്ഞു.
കർഷക നേതാവ് രാകേഷ് ടികായത്തും പങ്കെടുത്തു. റാബി സീസണിൽ അരി വാങ്ങണമെന്ന തെലങ്കാനയുടെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ടി.ആർ.എസ് ഡൽഹിയിൽ ധർണ്ണ സംഘടിപ്പിച്ചത്.
അതേസമയം, ധർണ്ണയ്ക്ക് സമീപം കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പോസ്റ്ററുകൾ പതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |