ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യാ പദ്ധതി പ്രകാരം ഇന്ത്യയിൽ നിക്ഷേപം ഇറക്കാൻ യു.എസ് പ്രതിരോധ കമ്പനികളെ ക്ഷണിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തമിഴ്നാട്ടിലെയും ഉത്തർപ്രദേശിലെയും പ്രതിരോധ ഇടനാഴിയിലേക്കാണ് യു.എസിന്റെ നിക്ഷേപം വേണ്ടതെന്നും രാജ്നാഥ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഒാസ്റ്റിനുമായുള്ള 2+2ചർച്ചയ്‌ക്കു ശേഷം പറഞ്ഞു. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ഇന്ത്യ യു.എസിൽ നടത്തുന്ന ആദ്യ പ്രതിരോധ തല ചർച്ചയാണിത്.
പ്രതിരോധ, തന്ത്രപര മേഖലകളിലെ ഇന്തോ-യു.എസ് സഹകരണം വിപുലപ്പെടുത്തുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യാ പദ്ധതിക്ക് കീഴിൽ എല്ലാം ഇന്ത്യയിൽ നിർമ്മിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.
പരസ്പര ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ഇച്ഛാശക്തിയാണ് മന്ത്രിതല ചർച്ചയിൽ പ്രതിഫലിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന രാജ്യമായ ഇന്ത്യയ്ക്ക് മേഖലയിൽ നിർണായക സ്വാധീനമുണ്ട്. സുനാമി മുതൽ കൊവിഡ് വരെയുള്ള പ്രതിസന്ധികളിലും ഇന്ത്യ അതു തെളിയിച്ചു.- രാജ്നാഥ് ചൂണ്ടിക്കാട്ടി.
നിർണായകം
യുക്രെയിൻ അധിനിവേശത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ശത്രുത സമ്പാദിച്ച റഷ്യയെ ചേർത്ത് നിറുത്തിയ ഇന്ത്യ യു.എസുമായി നടത്തിയ പ്രതിരോധ ചർച്ച ഏറെ നിർണായകമാണ്. റഷ്യ അന്താരാഷ്‌ട്ര ധാരണകൾ അവഗണിച്ചതായി ചർച്ചയിൽ യു.എസ് ആരോപിച്ചു.
ഇന്തോ - പസഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യയുടെ പങ്കാളിത്തം നിർണായകമാണെന്ന് യു.എസ് ആവർത്തിച്ചു. ലഡാക്കിലെ ചൈനയുടെ കടന്നു കയറ്റവും ദക്ഷിണ ചൈനാ കടലിലെ സൈനിക നീക്കങ്ങളും അനുവദിക്കാനാകില്ല. പാകിസ്ഥാനിലെ പുതിയ ഭരണകൂടവും അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരും ഭീകരർക്ക് പിന്തുണ നൽകുന്നത് തടയാനുള്ള ശ്രമങ്ങളിലും യു.എസ് ഇന്ത്യയുടെ സഹായം തേടി.
വാഷിംഗ്ടണിൽ ഒപ്പുവച്ച പ്രധാന ധാരണകൾ
ഇന്ത്യൻ ബഹിരാകാശ വകുപ്പും യു.എസ് പ്രതിരോധ വകുപ്പും തമ്മിലുള്ള ബഹിരാകാശ സാഹചര്യ ബോധവത്കരണ കരാർ
സമീപഭാവിയിൽ പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിൽ കൂടുതൽ സംഭാഷണങ്ങൾ നടത്തും
സൈനികാഭ്യാസങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ബെഹ്റിൻ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സംയോജിത മാരിടൈം ഫോഴ്സിൽ (സി.എം.എഫ്) ഇന്ത്യ പങ്കാളിയാകും
സൈനിക സാങ്കേതിക വിദ്യകളിൽ സംയുക്ത പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |