ഇസ്ളാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് നന്ദി. ഇന്ത്യയുമായി സമാധാനപരവും പരസ്പര സഹകരണത്തിൽ ഊന്നിയതുമായ ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്. കാശ്മീർ വിഷയത്തിലുൾപ്പെടെ, സമാധാനപരമായ ഒത്തുതീർപ്പുണ്ടാകണം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാന്റെ ത്യാഗം എല്ലാവർക്കും അറിയാവുന്നതാണ്. നമുക്ക് സമാധാനം ഉറപ്പാക്കാം, നമ്മുടെ ജനങ്ങളുടെ സാമൂഹികസാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം,' ഷെഹബാസ് ട്വീറ്റ് ചെയ്തു.
നേരത്തെ, പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. 'സമാധാനവും സ്ഥിരതയുമുള്ള, ഭീകരപ്രവർത്തനങ്ങൾ ഇല്ലാത്ത പ്രദേശം ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ മാത്രമേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകൂ. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും ഉറപ്പിക്കാനാവൂ' - മോദി ട്വീറ്റിൽ കുറിച്ചു.
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാകിസ്ഥാൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവേ , അന്താരാഷ്ട്ര വേദികളിൽ കാശ്മീർ വിഷയം ഉന്നയിക്കുമെന്നും കാശ്മീരി ജനതയ്ക്ക് നയതന്ത്രപരവും ധാർമ്മികവുമായ പിന്തുണ നൽകുമെന്നും ഷെരീഫ് വ്യക്തമാക്കിയിരുന്നു.
തന്റെ കന്നി പ്രസംഗത്തിന്റെ വിദേശനയ വിഭാഗത്തിൽ കൂടുതൽ സമയവും ഇന്ത്യയെക്കുറിച്ചാണ് ഷെരീഫ് പറഞ്ഞത്.
' ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, എന്നാൽ കാശ്മീർ പ്രശ്നത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകുന്നതുവരെ ഇന്ത്യയുമായി ശാശ്വതമായ സൗഹൃദം ഉണ്ടാകില്ലെന്ന്' അദ്ദേഹം ഉറുദുവിൽ പറഞ്ഞു.
'പാകിസ്ഥാനിലും ഇന്ത്യയിലും ജനങ്ങൾക്ക് മരുന്നോ വിദ്യാഭ്യാസമോ കച്ചവടമോ ജോലിയോ ഇല്ല. നമുക്കും വരും തലമുറകൾക്കും ദോഷം വരുത്താൻ ആഗ്രഹിക്കുന്നതെന്തിന്? വരൂ, യു.എൻ പ്രമേയവും കാശ്മീരി ജനതയുടെ ആഗ്രഹവും അനുസരിച്ച് നമുക്ക് കാശ്മീർ പ്രശ്നം തീരുമാനിക്കാം, ഇരുവശത്തുമുള്ള ദാരിദ്ര്യം അവസാനിപ്പിച്ച്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുരോഗതിയും സമൃദ്ധിയും കൊണ്ടുവരുകയും ചെയ്യാം.' - മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് ഷെഹബാസ് പാർലമെന്റിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |