ന്യൂഡൽഹി: രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥയും മ്യൂസിയത്തിലുണ്ട്.
രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന 'ധർമ്മ ചക്രമേന്തിയ കൈകൾ' ആണ് ലോഗോ.
ഇന്ത്യൻ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങളും നേതാക്കൾക്ക് ലഭിച്ച ഉപഹാരങ്ങൾ, സ്‌മരണികകൾ, പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങൾ, അവരുടെ ജീവിതം, ഇന്ത്യൻ രാഷ്‌ട്രീയ ഗതി വിഗതികൾക്ക് രൂപം നൽകിയ വിവിധ ആശയങ്ങൾ തുടങ്ങി 43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദർശനവുമുണ്ട്.
നെഹ്റുവിന്റെ പേരിൽ അറിയപ്പെടുന്ന തീൻമൂർത്തി ഭവൻ വളപ്പിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ 271 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രധാനമന്ത്രി സംഗ്രഹാലയം.
ആദ്യകാലത്ത് ബ്രിട്ടീഷ് സേനാ മേധാവിയുടെ ആസ്ഥാനമായിരുന്ന തീൻമൂർത്തി ഭവൻ 1947നു ശേഷം പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായി. നെഹ്റു മ്യൂസിയം, ലൈബ്രറി,നെഹ്റു പ്ളാനറ്റേറിയം എന്നിവ ഇവിടെയുണ്ട്.
നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എക്‌സിക്യൂട്ടീവ് കൗൺസിൽ അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയാണ് പ്രധാനമന്ത്രി സംഗ്രഹാലയയുടെ സൂത്രധാരൻ.
വിവാദം
ജവഹർലാൽ നെഹ്റുവിന്റെ പേരിൽ അറിയപ്പെടുന്ന തീൻമൂർത്തി ഭവനോടു ചേർന്ന് ബി.ജെ.പി സർക്കാർ പ്രധാനമന്ത്രി സംഗ്രാലയ നിർമ്മിക്കുന്നത് രാഷ്‌ട്രീയ നീക്കമാണെന്ന ആരോപണമുണ്ട്. എന്നാൽ, രാജ്യം ഭരിച്ച എല്ലാ പ്രധാനമന്ത്രിമാർക്കും അർഹിക്കുന്ന പ്രാധാന്യം ലഭിക്കണമെന്നതാണ് കേന്ദ്ര നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |