ന്യൂഡൽഹി:പശ്ചിമ ബംഗാളിലെ ബി.ജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന അസൻസോൾ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് തകർപ്പൻ ജയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ ശത്രുഘ്നൻ സിൻഹ 3,00,543 ലധികം വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനെ പരാജയപ്പെടുത്തിയത്.
പ്രമുഖ ഡിസൈനറും ബി.ജെ.പി സ്ഥാനാർഥിയുമായ അഗ്നിമിത്ര പോളിനെയാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ശത്രുഘ്നൻ സിൻഹ പിന്നിലാക്കിയത്. സിൻഹ 6,52,586 വോട്ട് നേടിയപ്പോൾ അഗ്നിമിത്രയ്ക്ക് 3,52,043 വോട്ട് മാത്രമാണ് നേടാനായത്. സി.പി.എം സ്ഥാനാർത്ഥിയായ പാർത്ഥ മുഖർജി 89,864 വോട്ട് നേടി മൂന്നാമതെത്തി. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായിരുന്ന ബാബുൾ സുപ്രിയോ രാജി വച്ച് തൃണമൂലിൽ ചേർന്നതോടെയാണ് അസൻസോളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2019ൽ 1,97,637 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയോ ഇവിടെ ജയിച്ചത്. ഇതാദ്യമായാണ് അസൻസോൾ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുന്നത്. അതേസമയം ബാബുൾ സുപ്രിയോ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിൽ നിന്ന് 19,904 വോട്ടിന് വിജയിച്ചു.ബാബുൽ സുപ്രിയോ 50,996 വോട്ട് നേടിയപ്പോൾ സി.പി.എം സ്ഥാനാർത്ഥിയായ സൈറഷാ 30,940 വോട്ട് നേടി രണ്ടാമതെത്തി.
തൃണമൂലിന്റെ സിറ്റിംഗ് സീറ്റായ ബാലിഗഞ്ചിലെ എം.എൽ.എ ആയിരുന്ന സുബ്രതാ മുഖർജി മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും കോൺഗ്രസ്
ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ സീറ്റിലും വിജയിച്ച് കോൺഗ്രസ്. മഹാരാഷ്ട്രയിലെ കോലാപുർ നോർത്ത് നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയശ്രീ ജാദവ് 18,800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്.
ജയശ്രീ 96,226 വോട്ടുകൾ നേടിയപ്പോൾ 77,426 വോട്ടുകളാണ് സത്യജിത്ത് കദമിന് ലഭിച്ചത്. മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ ആയിരുന്ന ചന്ദ്രകാന്ത് ജാദവ് കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചന്ദ്രകാന്തിന്റെ ഭാര്യയാണ് ജയശ്രീ ജാദവ്.
ഛത്തീസ്ഡിലെ ഖൈരഗഡ് നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയം. കോൺഗ്രസ് സ്ഥാനാർഥി യശോദ വർമ 20000 ലധികം വോട്ടുകൾക്കാണ് ബി.ജെ.പിയുടെ കോമൾ ജംഗലിനെ പരാജയപ്പെടുത്തിയത്. ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) എം.എൽ.എ ആയിരുന്ന ദേവ്രത്ത് സിംഗ് അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
ബിഹാറിൽ അട്ടിമറി വിജയം നേടി ആർ.ജെ.ഡി
ബിഹാറിലെ ബൊച്ഹൻ നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് അട്ടിമറി വിജയം. ആർ.ജെ.ഡിയുടെ അമർകുമാർ പാസ്വാൻ മുപ്പതിനായിരത്തിലധികം വോട്ടിനാണ് ബി.ജെ.പിയുടെ ബേബി കുമാരിയെ പരാജയപ്പെടുത്തിയത്. സംവരണ മണ്ഡലമായ ബൊച്ഹൻ മുകേഷ് സഹാനിയുടെ നേതൃത്വത്തിലുള്ള വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്നു. എം.എൽ.എ ആയിരുന്ന മുസാഫിർ പാസ്വാന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |