അന്വേഷണത്തിന് പത്തംഗ ഓഫീസർമാരുടെ പ്രത്യേക സംഘം
ന്യൂഡൽഹി: ഡൽഹി ജഹാംഗീർ പുരിയിൽ ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷം നിയന്ത്രണ വിധേയം. ഇരു വിഭാഗങ്ങളിൽപ്പെട്ട 20 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ വെടിയേറ്റ പൊലീസ് ഇൻസ്‌പെക്ടർ സുഖം പ്രാപിച്ചുവരുന്നു. എട്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
ഹനുമാൻ ജയന്തി ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് ഒരു പള്ളിക്ക് മുന്നിലൂടെ കടന്നു പോകവെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. തർക്കം തുടങ്ങി വച്ച അൻസാർ, പൊലീസ് ഇൻസ്പെക്ടർ മേധലാൽ മീണയെ വെടിവച്ച അസ്‌ലം എന്നിവരടക്കം 20 പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പ്രകോപനം സൃഷ്‌ടിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ, കൊലപാതക
ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
ഇവരിൽ 14 പേരെ ഇന്നലെ രോഹിണി കോടതിയിൽ ഹാജരാക്കി. 12പേരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. അക്രമത്തിന് നേതൃത്വം നൽകിയതെന്ന് കരുതുന്ന അസ്‌ലം, അൻസാർ എന്നിവരെ കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അസ്‌ലമിൽ നിന്ന് നാടൻ തോക്ക് പിടിച്ചെടുത്തു. കൈയ്‌ക്ക് വെടിയേറ്റ മീണ സുഖം പ്രാപിച്ചു വരുന്നു.
ആളുകൾ വാൾ അടക്കമുള്ള മാരകായുധങ്ങളുമായി പൊലീസിനെതിരെ ആക്രോശിക്കുന്നതും മറ്റും സമീപത്തെ സി.സി ടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് വാളുകളും നാടൻ തോക്കുകളും കണ്ടെടുത്തു.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഡൽഹി സിറ്റി പൊലീസ് കമ്മിഷണർ രാകേഷ് അസ്‌താന, ക്രൈംബ്രാഞ്ച്, സ്‌പെഷ്യൽ സെൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പത്ത് ഒാഫീസർമാരുടെ സംഘത്തിന് രൂപം നൽകി. പ്രദേശവാസികളെ ഉൾപ്പെടുത്തി സമാധാന കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
വിവിധ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ജഹാംഗീർ പുരിയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് ദ്രുത കർമ്മസേനയും സി.ആർ.പി.എഫും കാവൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |