ന്യൂഡൽഹി: ലെഫ്. ജനറൽ മനോജ് പാണ്ഡെ കരസേനയുടെ പുതിയ മേധാവിയാകും. കഴിഞ്ഞ ജനുവരി മുതൽ സേനയുടെ ഉപമേധാവിയാണ്. എൻജിനിയറിംഗ് കോർപ്സിൽ നിന്ന് സേനയുടെ അമരത്തെത്തുന്ന ആദ്യ ഒാഫീസറാണ് മനോജ് പാണ്ഡെ. 28 മാസമായി സേനയെ നയിക്കുന്ന ലെഫ്. ജനറൽ എം.എം. നരാവനെയുടെ കാലാവധി 30ന് പൂർത്തിയാകും.
നാഗ്പൂർ സ്വദേശിയായ മനോജ് പാണ്ഡെ 1982 ഡിസംബറിലാണ് സേനയുടെ എൻജിനിയറിംഗ് കോർപ്സായ ബോംബെ സാപ്പേഴ്സ് യൂണിറ്റിൽ കമ്മിഷൻഡ് ഒാഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഒാപ്പറേഷൻ വിജയ്, പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തിട്ടുള്ള പാണ്ഡെ ജമ്മുകാശ്മീർ അതിർത്തിയിൽ എൻജിനിയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു. എത്യോപ്യ, എറിത്രിയ രാജ്യങ്ങളിലെ യു.എൻ ദൗത്യങ്ങളിലും പങ്കെടുത്തു. സതേൺ കമാൻഡ്, ആൻഡമാൻ നിക്കോബാർ കമാൻഡ്, ഈസ്റ്റേൺ കമാൻഡ് എന്നിവയെയും നയിച്ചു. ഡൽഹിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഉപ സേനാമേധാവിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |