ന്യൂഡൽഹി: നേരിയ തോതിലാണെങ്കിലും രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നത് ആശങ്കപരത്തുന്നു. ഒറ്റയടിക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആർ) 7ശതമാനത്തിലേക്കുയർന്ന ഡൽഹിയിൽ നിയന്ത്രണം കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നു ചേരുന്ന ദുരന്തനിവാരണ അതോറിട്ടി യോഗത്തിലുണ്ടാകും.
ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 1247 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. തൊട്ടു മുൻപിലത്തെ ദിവസം റിപ്പോർട്ട് ചെയ്‌ത 2,188 കൊവിഡ് കേസുകളെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞത് ആശ്വാസമാണ്. ഞായറാഴ്ച പരിശോധനകൾ കുറഞ്ഞതിന് ആനുപാതികമായി തിങ്കളാഴ്ച സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കേസുകളും കുറഞ്ഞിരുന്നു. അതിനാൽ വരും ദിവസങ്ങളിലെ കണക്കുകൾ നിർണായകമാണ്.
ഡൽഹിയിൽ ഞായറാഴ്ച 4.21 ശതമാനമായിരുന്ന ടി.പി.ആർ തിങ്കളാഴ്ച 7.72 ശതമാനമായി കുതിച്ചുയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ 500ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നു ചേരുന്ന ദുരന്തനിവാരണ അതോറിട്ടി യോഗം നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുന്നത് ചർച്ച ചെയ്യും.
മാസ്ക് ഉപയോഗവും സുരക്ഷാഅകലം പാലിക്കലും കർശനമാക്കാനിടയുണ്ട്.
അതിനിടെ ഡൽഹിയോട് ചേർന്ന ജില്ലകളിൽ മാസ്ക് ഉപയോഗം കർശനമാക്കി ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ ഉത്തരവിറക്കി.
യു.പിയിലെ ഗൗതംബുദ്ധ നഗർ, ഗാസിയാബാദ്, ഹപൂർ, മീററ്റ്, ബുലന്ദ്ഷാർ, ഭാഗ്പത് ജില്ലകളിലും ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, സോണിപത്ത്, ജജ്ജർ ജില്ലകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ജില്ലകളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുസംസ്ഥാനങ്ങളിലും ഏപ്രിൽ ഒന്നുമുതൽ മാസ്ക് ഉപയോഗത്തിൽ ഇളവുനൽകിയിരുന്നു.
രാജ്യത്ത് പൊതുവിൽ കൊവിഡ്കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ കേസുകൾ അതാത് ദിവസം തന്നെ പുറത്തു വിടണമെന്ന് കേരളത്തോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടത്. കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് ഏപ്രിൽ 13ന് ശേഷം തുടർച്ചയായ നാലു ദിവസം പുതിയ കണക്കുകൾ പുറത്തുവിടാതിരുന്നതിനെ കേന്ദ്രം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |