സ്നേഹം കണ്ടപ്പോൾ ടെൻഡുൽക്കറെന്ന് തോന്നി
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഡൽഹിയിലെ ജഹാംഗീർ പുരിയിലെ ഒഴിപ്പിക്കൽ വിവാദവും ചർച്ചയായെന്ന് സൂചന.
'ബുദ്ധിമുട്ടുള്ള വിഷയങ്ങളും' ചർച്ചയായെന്ന് സംയുക്ത പത്രസമ്മേളനത്തിനിടെ ബോറിസ് പറഞ്ഞു. യുക്രെയിനിലെ ബുച്ചയിൽ റഷ്യൻ സേന നടത്തിയ കൂട്ടക്കൊലയെ അപലപിച്ച ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഗുജറാത്തിൽ ലഭിച്ച സ്വീകരണം ആശ്ചര്യപ്പെടുത്തി. റോഡ് നീളെ തന്റെ മുഖം കണ്ടപ്പോൾ താൻ സച്ചിൻ ടെണ്ടുൽക്കറോ, അമിതാഭ് ബച്ചനോ ആണെന്ന് തോന്നി. ലോകത്ത് മറ്റൊരിടത്തും ഇത്ര ഹൃദ്യമായ സ്വീകരണം ലഭിച്ചിട്ടില്ലെന്നും ബോറിസ് പറഞ്ഞു.
ആസ്ട്രാസെനക്ക-സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് വാക്സിൻ സഹകരണത്തെ പുകഴ്ത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തനിക്ക് കൊവിഡ് പ്രതിരോധം നൽകിയത് ഇന്ത്യൻ വാക്സിനാണെന്നും അതിന് നന്ദിയുണ്ടെന്നും പറഞ്ഞു. ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയാക്കാനുള്ള നരേന്ദ്ര മോദിയുടെ ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത്.
വ്യവസായ മേഖലയിലെ സഹകരണം 'ബ്രിന്ത്യൻ' ഉത്പന്നങ്ങളുടെ രൂപത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൽ നിന്ന് താൻ യാത്ര ചെയ്‌ത റേഞ്ച് റോവർ ബ്രിട്ടനിൽ നിന്ന് ഇന്ത്യ വാങ്ങിയതാണ്. ബ്രിട്ടീഷ് കമ്പനിയായ ജെ.സി.ബി ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ 110 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. നോർട്ടൻ ബൈക്കുകൾ ഇന്ത്യൻ കമ്പനികളാൽ പുതിയ മുഖം കൈവരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |