ന്യൂഡൽഹി: കൊവിഡ് മൂലം പഠിപ്പ് മുടങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ചൈനയിലേക്ക് തിരികെ പോകാനുള്ള അവസരമൊരുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ചൈനീസ് പൗരൻമാർക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ റദ്ദാക്കി. അതേസമയം ബിസിനസ്, തൊഴിൽ, നയതന്ത്ര, ഔദ്യോഗിക വിസകൾ ചൈനക്കാർക്ക് നൽകുന്നുണ്ട്.
അന്താരാഷ്‌ട്ര എയർലൈൻസ് ഏജൻസിയായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐ.എ.ടി.എ) അറിയിപ്പനുസരിച്ച് ചൈനാക്കാരുടെ ഇന്ത്യയിലേക്കുള്ള പത്ത് വർഷ കാലാവധിയുള്ള എല്ലാ ടൂറിസ്റ്റ് വിസകളും റദ്ദാക്കിയിട്ടുണ്ട്. ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ, ഇന്ത്യയിൽ റസിഡൻസ് പെർമിറ്റുള്ളവർ, ഒ.സി.ഐ കാർഡ്, ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന പി.ഐ.ഒ കാർഡ് എന്നിവ കൈവശമുള്ളവർ, നയതന്ത്ര പാസ്പോർട്ട് ഉള്ളവർ തുടങ്ങിയവർക്ക് മാത്രമേ ഇന്ത്യയിലേക്ക് കടക്കാനാകൂ എന്നും ഐ.എ.ടി.എ സർക്കുലറിൽ പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള 23,000 വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുന്ന ചൈനയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ടൂറിസം വിസകൾ റദ്ദാക്കിയതെന്ന് അറിയുന്നു. വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. തായ്‌ലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ചൈന തിരികെ പ്രവേശിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |