SignIn
Kerala Kaumudi Online
Thursday, 25 April 2024 3.59 PM IST

20,000 കോടിയുടെ പദ്ധതി, ജമ്മു കാശ്‌മീരിൽ പുതുയുഗം : മോദി

jammu

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ മുൻതലമുറകൾ അനുഭവിച്ച ദുരിതങ്ങൾ യുവതലമുറയ്‌ക്ക് നേരിടേണ്ടി വരില്ലെന്നും 25 വർഷം കൊണ്ട് വികസനത്തിന്റെ പുതുയുഗം സ‌ൃഷ്‌ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകി. ജമ്മുകാശ്മീരിൽ ജനാധിപത്യവും വികസനവും താഴേതട്ടിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പഞ്ചായത്ത് രാജ് ദിനമായ ഇന്നലെ ജമ്മുവിലെ സാംബ ജില്ലയിലെ പാള്ളി പഞ്ചായത്തിൽ നടന്ന ആഘോഷച്ചടങ്ങിൽ 20,​000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ജമ്മുകാശ്‌മീരിലെ യുവാക്കൾ എന്റെ വാക്ക് വിശ്വസിക്കണം. നിങ്ങളുടെ മാതാപിതാക്കളും അവരുടെ പൂർവികരും അനുഭവിച്ച ദുരിതങ്ങൾ നിങ്ങൾക്കുണ്ടാവില്ലെന്ന് ഞാൻ ഉറപ്പാക്കും. ഇതെന്റെ വാക്കാണ് - അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് 2019 ആഗസ്റ്റിൽ റദ്ദാക്കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്‌ട്രീയ പ്രാധാന്യവുമുണ്ട്.

ജമ്മു കാശ്‌മീരിലും ലഡാക്കിലും തുടക്കമിട്ട റോഡ് പദ്ധതികൾ ഡൽഹിയിലേക്കുള്ള ദൂരം കുറയ്‌ക്കും. പുതിയ ശ്രീനഗർ - ഡൽഹി റോഡുകൾ യാത്രാസമയം രണ്ട് മണിക്കൂർ കുറച്ചിട്ടുണ്ട്. മാതാ വൈഷ്ണോ ദേവിയെ കന്യാകുമാരി ദേവിയുമായി ഒറ്റ റോഡ് വഴി ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ലെന്ന് മോദി പറഞ്ഞു.

സംസ്ഥാനത്ത് 70 വർഷത്തിൽ 17,000 കോടി രൂപ മാത്രമായിരുന്ന സ്വകാര്യ നിക്ഷേപം രണ്ടു വർഷം കൊണ്ട് 38,000 കോടിയായി ഉയർന്നു. ചെറിയ സംസ്ഥാനമായ ജമ്മു കാശ്മീരിൽ 20,​000 കോടിയുടെ റോഡ്,​ വൈദ്യുതി പദ്ധതികൾ വൻ വികസനം കൊണ്ടുവരും. ചെറുപ്പക്കാർക്ക് തൊഴിലും നൽകും. ജമ്മു കാശ്‌മീർ വൈദ്യുതി മിച്ച സംസ്ഥാനമാകും. ടൂറിസത്തിനും വൻ കുതിപ്പുണ്ട്. മുമ്പ് ഡൽഹിയിൽ നിന്ന് ഒരു ഫയൽ ഇവിടെ എത്താൻ മൂന്നാഴ്ച വേണമായിരുന്നു. ഇന്ന് പാള്ളിയിൽ ഒരു സൗരോർജ്ജ നിലയം മൂന്നാഴ്ചകൊണ്ട് പൂർത്തിയായി.

ജമ്മു കാശ്‌മീരിൽ ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം താഴെതട്ടിലെത്തിച്ചു. തിരഞ്ഞെടുക്കപ്പെട്ട 30,​000 ജനപ്രതിനിധികളാണ് സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് ഭരണം നടത്തുന്നത്. ദേശീയ പഞ്ചായത്ത് ദിനത്തിൽ ഇവിടെ നിന്ന് രാജ്യത്തെ ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാൻ അഭിമാനമുണ്ട്. 370-ാം വകുപ്പ് റദ്ദായതോടെ 175 കേന്ദ്ര നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കി. സംവരണം അടക്കമുള്ള കാര്യങ്ങളിൽ സ്‌ത്രീകൾ, പാവപ്പെട്ടവർ, അവഗണിക്കപ്പെട്ടവർ തുടങ്ങിയവർക്ക് പ്രയോജനമായി.

കനത്ത സുരക്ഷയിലായിരുന്നു പ്രധാനമന്ത്രിയുടെ ചടങ്ങുകൾ.

കാർബൺ രഹിത ഗ്രാമം

പൂർണമായും സൗരോർജ്ജം ഉപയോഗിക്കുന്നതിലൂടെ​ രാജ്യത്തെ ആദ്യത്തെ കാർബൺ രഹിത ഗ്രാമമായ പാള്ളിയിൽ 500 കിലോവാട്ട് സോളാർ നിലയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. ജനപങ്കാളിത്തത്തോടെ മൂന്നാഴ്ച കൊണ്ടാണ് നിലയം പൂർത്തിയാക്കിയത്. കാർബൺ ബഹിർഗ്ഗമനം നിയന്ത്രിക്കുന്നതിനുള്ള ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിലെ പ്രഖ്യാപനം പാലിക്കുന്ന ആദ്യ നാടാണിതെന്നും മോദി ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU KASHMIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.