തിരുവനന്തപുരം: ഭരണ സംവിധാനം ചടുലമാക്കാനും പദ്ധതികൾ അതിവേഗം പൂർത്തിയാക്കാനും അക്കാര്യം മുഖ്യമന്ത്രിക്ക് ദിനംപ്രതി നിരീക്ഷിക്കാനും ഗുജറാത്തിൽ നടപ്പാക്കിയ ഓൺലൈൻ സംവിധാനമായ ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാൻ ഇടതുമുന്നണി സർക്കാർ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയെ അയച്ചത് വിവാദമായി.
ഗുജറാത്തിലെ വികസന മാതൃക അംഗീകരിക്കാൻ തയ്യാറാകാതെ നിരന്തരം വിമർശിച്ചിരുന്നവർ, ഇപ്പോൾ അതു കേരളത്തിലും നടപ്പാക്കാൻ പോകുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.എസ്.കെ ഉമേഷും അഹമ്മദാബാദിൽ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നു ചർച്ച നടക്കാനിരിക്കേയാണ് നാട്ടിലെ വിവാദം.
ഗുജറാത്ത് ക്ഷണിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇരുവരും ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാൻ പോയത്. തിരിച്ചെത്തിയാലുടൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സന്ദർശിച്ചപ്പോഴാണ്, ചുവപ്പുനാടയിൽ കുടുങ്ങാതെ പദ്ധതികൾ യഥാസമയം നടപ്പാക്കാൻ ഈ നിരീക്ഷണ സംവിധാനം നല്ലതാണെന്ന് പ്രധാനമന്ത്രി ഉപദേശിച്ചത്.
ഡാഷ് ബോർഡിൽ
മുഖ്യമന്ത്രി എല്ലാം കാണും
# കമ്പ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞ സർക്കാർ വകുപ്പുകളിലെ ദൈനംദിന ഭരണകാര്യങ്ങളുടെ ഡേറ്റകൾ ഡാഷ് ബോർഡ് എന്ന സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്യും.
# വലിയ പദ്ധതികളുടെ ഓരോദിവസത്തെ പുരോഗതിയും തീരുമാനങ്ങളും ഡാഷ് ബോർഡിലേക്ക് അപലോഡ് ചെയ്യാനാവും.
#വീഡിയോ കോൺഫറൻസ് അടക്കമുള്ള സംവിധാനമായതിനാൽ ഏതുതലത്തിലുള്ള ഉദ്യോഗസ്ഥനുമായും മുഖ്യമന്ത്രിക്ക് ബന്ധപ്പെടാനും നിർദേശങ്ങൾ നൽകാനും കഴിയും.
# വകുപ്പുകളുടെ പ്രവർത്തനം മികച്ചതാണെങ്കിലും മോശമാണെങ്കിലും മുഖ്യമന്ത്രിക്ക് നേരിട്ട് ബോധ്യമാവും.
# ഒാൺലൈൻ സംവിധാനങ്ങൾ ഒരുക്കിയത് നാഷണൽ ഇൻഫോമാറ്റിക് സെന്റർ
മോദിയുടെ സ്വാഗത്,
രൂപാണിയുടെ ഡാഷ് ബോർഡ്
# മോദി മുഖ്യമന്ത്രിയായിരിക്കേ ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ സ്വാഗത് എന്ന പേരിൽ വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പാക്കിയിരുന്നു. പരാതിക്കാരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ സമാധാനം ബോധിപ്പിക്കുന്ന സംവിധാനമായിരുന്നു അത്.അതിനെ മാതൃകയാക്കി വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തിനുവേണ്ടി വികസിപ്പിച്ചതാണ് ഡാഷ് ബോർഡ്
അന്ന് ഷിബുവിനെ
പരിഹസിച്ചു
ഉമ്മൻ ചാണ്ടി സർക്കാരിൽ തൊഴിൽമന്ത്രിയായിരുന്ന ഷിബു ബേബിജോൺ നൈപുണ്യവികസനവുമായി ബന്ധപ്പെട്ട് അറിവുകൾ നേടാൻ ഗുജറാത്തിൽ പോയത് വിവാദമായിരുന്നു. നരേന്ദ്രമോദി ആയിരുന്നു മുഖ്യമന്ത്രി. ഷിബു ബേബിജോണിന്റെ രാജിക്കായി മുറവിളി ഉയർന്നു. ഗുജറാത്തിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്നാണ് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പറഞ്ഞത്.
2001ലെ ഗോധ്ര കലാപത്തിന്റെയും വംശഹത്യയുടെയും മറ്റും പശ്ചാത്തലത്തിൽ കേരളത്തിലെ പ്രമുഖ കക്ഷികളെല്ലാം ഗുജറാത്ത് ഭരണത്തെ വിമർശിക്കാറുണ്ട്.
`യു.ഡി.എഫിന്റെ അഞ്ച് വർഷത്തെ വികസനവും എൽ.ഡി.എഫ് സർക്കാരിന്റെ ആറ് വർഷത്തെ വികസനവും എന്താണെന്ന് സ്വയം പഠിച്ചാൽ മതി. ഗുജറാത്തിലൊന്നും പോവേണ്ട കാര്യമില്ല.'
-ഉമ്മൻചാണ്ടി,
മുൻ മുഖ്യമന്ത്രി
`മോദിയുടെ സദ്ഭരണം പഠിക്കാൻ പിണറായി എന്നാണ് ഡൽഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാൽ മതി.'
-വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |