ന്യൂഡൽഹി:രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര സെമികണ്ടക്ടർ കോൺഫറൻസായ സെമികോൺ 2022 നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരുവിൽ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. രാജ്യത്തെ സെമികണ്ടക്ടർ നിർമ്മാണത്തിനായുള്ള രൂപരേഖ ഡൽഹിയിൽ പുറത്തിറക്കിയ മന്ത്രി, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ശക്തി മൈക്രോ പ്രോസസറും ചടങ്ങിൽ പ്രദർശിച്ചു.
ആഗോള ഇലക്ട്രോണിക്സ് ഉല്പാദന രംഗത്ത് ഇന്ത്യയെ മുൻനിരയിലെത്തിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന്റെ ഭാഗമായാണ് സെമികോൺ 2022 സംഘടിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സെമികണ്ടക്ടർ വ്യവസായ, വ്യാപാര ഗവേഷണ മേഖലകളിലെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കും. ഡിസൈൻ, ഉല്പാദനമേഖലകളിലെ ആഗോള ആവശ്യങ്ങൾക്ക് പര്യാപ്തമായ സെമികണ്ടക്ടർ രാഷ്ട്രമായി ഇന്ത്യയെ ഉയർത്തുക എന്നതാണ് സെമിനാറിന്റെ മുഖ്യ പ്രമേയം.
76,000 കോടിയുടെ
വൻ പദ്ധതി
തദ്ദേശീയമായി സെമികണ്ടക്ടർ നിർമ്മാണ പദ്ധതിക്ക് ഊന്നൽ നൽകുന്ന 76,000 കോടി രൂപയുടെ വൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിന്റെ തുടർ നടപടികൾക്കായി ഡിജിറ്റൽ ഇന്ത്യാ കോർപ്പറേഷന് കീഴിൽ സ്വതന്ത്ര ചുമതലയോടെ പ്രവർത്തിക്കാൻ ഇന്ത്യ സെമികണ്ടക്ടർ മിഷൻ രൂപീകൃതമായി. സെമികണ്ടക്ടർ നിർമ്മാണത്തിൽ ആഗോള ശക്തിയായി ഇന്ത്യയെ മാറ്റാനുള്ള പദ്ധതികളാണ് ഇന്ത്യ സെമികണ്ടക്ടർ മിഷന് കീഴിൽ നടക്കുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മൈക്രോചിപ്പുകളുടെ കുറവ് ഇന്ത്യയിലെ വ്യവസായിക ഉല്പാദനത്തെ ദോഷകരമായി ബാധിച്ചത് മറികടക്കാനും രാജ്യത്തെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റാനുമാണ് സെമികോൺ മിഷൻ ലക്ഷ്യം വെക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |