ന്യൂഡൽഹി: ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അസഹ്യമായ ചൂടാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിൽ അടുത്ത അഞ്ചു ദിവസം പരക്കെ ഉഷ്‌ണക്കാറ്റ് വീശി താപനില 45 ഡിഗിക്ക് മുകളിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വൈദ്യുതി ഉപയോഗം കൂടുകയും കൽക്കരി ക്ഷാമം മൂലം ദേശീയ ഗ്രിഡിൽ ക്ഷാമം നേരിടുകയും ചെയ്‌തതോടെ ,പല സംസ്ഥാനങ്ങളിലും പവർകട്ട് തുടങ്ങി.
ഉത്തരേന്ത്യയിൽ മേയ് ആദ്യ വാരം വരെ അത്യുഷ്‌ണം തുടരാനിടയുണ്ട്. ഡൽഹി, യു.പി, ഹരിയാന, രാജസ്ഥാൻ, ഒഡീഷ സംസ്ഥാനങ്ങളിൽ ഇന്നും നാളെയും താപനില 45 ഡിഗ്രിക്ക് മുകളിലെത്തും. പഞ്ചാബ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, പശ്ചിമബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അത്യുഷ്‌ണത്തിന്റെ പിടിയിലാണ്. രാജസ്ഥാനിൽ ഏഴ് ജില്ലകളിൽ താപനില 45 ഡിഗ്രി കടന്നു. ഉത്തരേന്ത്യയിൽ മേയിലും ജൂണിലുമാണ് താപനില ഉയരുന്നത്. ഇക്കുറി ഏപ്രിൽ അവസാനം തന്നെ ചൂട് കൂടി.
കൽക്കരി ക്ഷാമം ദേശീയ ഗ്രിഡ് വൈദ്യുതി വിതരണത്തെ ബാധിച്ചതിനാൽ രാജസ്ഥാനിൽ ഗ്രാമങ്ങളിലും വ്യവസായ മേഖലയിലും നാലു മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. ഇതോടെ മരുപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമായി. ഗുജറാത്തിലും ആന്ധ്രയിലും കഴിഞ്ഞ ദിവസങ്ങളിൽ വ്യവസായ മേഖലയിൽ വൈദ്യുതി നിയന്ത്രണം തുടങ്ങിയിരുന്നു. മഹാരാഷ്‌ട്രയിലും രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുകയാണ്.
ഡൽഹിയിൽ 12 വർഷത്തിനു ശേഷം ഏപ്രിലിൽ താപനില 43.5 ഡിഗ്രിയായി.2010 ഏപ്രിൽ 18ന് 43.7 ഡിഗ്രിയായിരുന്നു. 1941 ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 45.6 ഡിഗ്രിയാണ് ഉയർന്ന താപനില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |