അമൃത്സർ: പാകിസ്ഥാനിൽ നിന്ന് ലഹരിവസ്തുക്കളുമായി ഇന്ത്യയിലേക്കെത്തിയ ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു. പഞ്ചാബിലെ അമൃത്സറിലെ ധനോയി കലാൻ ഗ്രാമത്തിലാണ് സംഭവം. ചൈനയിൽ നിർമ്മിച്ച ക്വാഡ്‌കോപ്റ്റർ ഡി.ജെ.ഐ മെട്രിസ് 300 ഡ്രോണാണ് ബി.എസ്.എഫ് തകർത്തത്.
ഇന്നലെ പുലർച്ചെ ഒരുമണിയോടെ വിചിത്രമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പാക് ഡ്രോൺ പറക്കുന്നത് കണ്ടെത്തിയത്. പ്രദേശം മുഴുവൻ വളഞ്ഞ സേന ഡ്രോൺ വെടിവച്ചിടുകയായിരുന്നു.
ഏപ്രിൽ ആദ്യം തരൻ തരാൻ ജില്ലയിലെ ഹവേലിയൻ ഗ്രാമത്തിൽ ഡ്രോൺ വഴി ഉപേക്ഷിച്ച 4 കിലോ ഹെറോയിൻ ബി.എസ്.എഫ് കണ്ടെടുത്തിരുന്നു.
ഒരു ലക്ഷം രൂപ പാരിതോഷികം
പഞ്ചാബിലെ അതിർത്തിക്കപ്പുറത്ത് നിന്ന് അനധികൃത വസ്തുക്കളും ആയുധങ്ങളും കടത്തുന്ന ഡ്രോണുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ബി.എസ്.എഫിന്റെ പഞ്ചാബ് ഫ്രോണ്ടിയർ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പഞ്ചാബ് രാജ്യാന്തര അതിർത്തിയിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന ഡ്രോണുകളുടെ പ്രവർത്തനം വർദ്ധിച്ച സാഹചര്യത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |