ന്യൂഡൽഹി: ജൂലായ് 25ന് കാലാവധി കഴിയുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പുതിയ വസതി ഒരുങ്ങുന്നു. മൂന്ന് പതിറ്റാണ്ടിലേറെ മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ ഉപയോഗിച്ചിരുന്ന ജൻപഥ് 12 വീടാണ് രാഷ്ട്രപതിക്കായി ഒരുക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഇവിടെ നവീകരണം പുരോഗമിക്കുകയാണ്. എന്നാൽ രാംനാഥ് കോവിന്ദ് ഇവിടെ താമസിക്കാതെ സ്വദേശത്തേക്ക് മടങ്ങുമോയെന്ന് വ്യക്തമല്ല.
2020 ൽ പാസ്വാന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ കേന്ദ്രമായിരുന്ന വീട് ഒട്ടനവധി രാഷ്ട്രീയ നാടകങ്ങൾക്കും തീരുമാനങ്ങൾക്കും വേദിയായിട്ടുണ്ട്. 2004 ലെ തിരഞ്ഞെടുപ്പിന് ശേഷം യു.പി.എ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി തൊട്ടടുത്ത ജൻപഥ് 10 ൽ നിന്ന് സോണിയ ഗാന്ധി നടന്ന് പസ്വാനെ കാണാൻ വന്നത് ഇവിടേക്കായിരുന്നു.
രണ്ട് വർഷം ബീഹാർ ഗവർണറായിരുന്ന രാംനാഥ് കോവിന്ദ് 2017 ജൂലൈ 25 നാണ് രാഷ്ട്രപതിയായി ചുമതലയേറ്റത്. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ അദ്ദേഹം പതിറ്റാണ്ടുകളായി ഡൽഹിയിലാണ്. 1971 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. പിന്നീട് സുപ്രീം കോടതിയിൽ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസലുമായി. 1994 മുതൽ 2006 വരെ യു പിയിൽ നിന്ന് രാജ്യസഭാംഗമായിരുന്നു. മുൻ രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന് സ്റ്റാഫിനെയും സൗജന്യ വസതിയും നൽകും.
മുൻ രാഷ്‌ട്രപതിമാരും വസതികളും
ഡോ.രാജേന്ദ്രപ്രസാദിന് ശേഷം ഒരു പ്രസിഡന്റും രണ്ട് തവണ മുഴുവൻ കാലാവധി തികച്ചിട്ടില്ല. പ്രതിഭ പാട്ടീലിന്റെ വിശ്രമകാല വസതി വിവാദമായിരുന്നു. 2012 ൽ വിരമിച്ച ശേഷം പൂനയിൽ വീട് നിർമ്മിച്ചത് പ്രതിരോധ വകുപ്പിന്റെ ഭൂമിയിലാണെന്ന് ആരോപണമുയർന്നതോടെ പൂനയിലെ റായ്ഗഡ് ബംഗ്ലാവാണ് അവർക്ക് അനുവദിച്ചത്. 2015 ൽ മരണം വരെ എ.പി.ജെ അബ്ദുൾ കലാം താമസിച്ച രാജാജി മാർഗ് 10 വസതിയാണ് പ്രണബ് മുഖർജിക്ക് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |