ന്യൂഡൽഹി: വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കരുതെന്നും വ്യക്തികൾക്ക് വാക്സിൻ നിരസിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി.
ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ വാക്സിനേഷൻ എന്നല്ല, ഏതു ചികിത്സയും നിരസിക്കാനുള്ള അവകാശം ഉൾപ്പെടുന്നതായി ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുൾപ്പെടെ എല്ലാ അധികാര കേന്ദ്രങ്ങളും വാക്സിൻ എടുക്കാത്തവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൊവിഡിന്റെ സാഹചര്യത്തിൽ മാത്രം ഒതുങ്ങുന്നതാണ് ഈ നിർദ്ദേശം. അധികൃതർ ഏർപ്പെടുത്തിയ മറ്റ് പെരുമാറ്റച്ചട്ടങ്ങൾക്ക് ഈ നിർദ്ദേശം ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പൊതുജനാരോഗ്യ താല്പര്യത്തിനായി വ്യക്തിഗത അവകാശങ്ങളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ സുപ്രീം കോടതി തന്നെ നിഷ്ക്കർഷിച്ചിട്ടുള്ള നിയമസാധുത , നിയമാനുസൃതമായ ആവശ്യകത, എന്നീ കാര്യങ്ങൾ പാലിച്ചായിരിക്കണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത്.
കേന്ദ്ര സർക്കാർ നയം
ന്യായമെന്ന് കോടതി
കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നയം ന്യായമാണെന്ന് കോടതി വിലയിരുത്തി. കൊവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രസക്തമായ മാനദണ്ഡങ്ങളനുസരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്സിനേഷന് ശേഷമുള്ള പ്രതികൂല സംഭവങ്ങൾ പ്രസിദ്ധീകരിക്കണം. കുട്ടികൾക്കുള്ള വാക്സിനേഷനും കോടതി അംഗീകരിച്ചു. വാക്സിനേഷൻ ആഗോള മാനദണ്ഡങ്ങളനുസരിച്ചാണ്.വാക്സിൻ നിർദ്ദേശങ്ങളെ ചോദ്യം ചെയ്തും വാക്സിനേഷന്റെ ക്ലിനിക്കൽ ട്രയലും പ്രതികൂല സംഭവങ്ങളും പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷൻ മുൻ അംഗമായ ഡോ. ജേക്കബ് പുളിയേൽ സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |