ജയ്‌പൂർ: കൊലപാതകക്കേസിന്റെ തെളിവ് ചോദിച്ച കോടതിയോട്, ശേഖരിച്ച തെളിവുകളെല്ലാം കുരങ്ങ് മോഷ്ടിച്ചുവെന്ന വിചിത്ര വിശദീകരണവുമായി രാജസ്ഥാൻ പൊലീസ്.
2016ൽ നടന്ന കൊലപാതകത്തിന്റെ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചപ്പോഴാണ് പൊലീസ് വിചിത്രമായ വിശദീകരണം നൽകിയത്.
അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ ഉൾപ്പെടുന്ന ബാഗ് ഉത്തരവാദപ്പെട്ട കോൺസ്റ്റബിളിന്റെ അശ്രദ്ധ മൂലം ഒരു കുരങ്ങ് എടുത്തുകൊണ്ടു പോയെന്നാണ് രാജസ്ഥാൻ പൊലീസ് കോടതിയിൽ ബോധിപ്പിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെയുള്ള വസ്തുക്കൾ ഈ ബാഗിലുണ്ടായിരുന്നുവെന്നും ഇവർ അറിയിച്ചു.
2016ൽ ജയ്‌പൂരിനു സമീപം ശശികാന്ത് ശർമ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് കൗതുകകരമായ സംഭവങ്ങൾ അരങ്ങേറിയത്. മൂന്നു ദിവസമായി കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് 2016 സെപ്തംബറിൽ ശശികാന്ത് ശർമയുടെ മൃതദഹം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം കണ്ടെത്തിയത്.
സംഭവത്തിൽ ശശികാന്ത് ശർമയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജയ്‌പൂർ – ഡൽഹി ഹൈവേ ഉപരോധിച്ചിരുന്നു. ജനരോഷം ഉയർന്നതോടെ കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനുള്ളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ, മോഹൻലാൽ കുന്ദേര എന്നിവരാണ് പിടിയിലായത്. ചാന്ദ്വാജി പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് ഫയൽ ചെയ്തത്.
കേസിന്റെ വിചാരണയ്ക്കിടെ തെളിവു ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചപ്പോഴാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉൾപ്പെടെയുള്ള 15 തെളിവുകൾ ഉൾപ്പെടുന്ന ബാഗ് കുരങ്ങ് എടുത്തുകൊണ്ടുപോയെന്ന് പൊലീസ് അറിയിച്ചത്. ബാഗ് സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് വിരമിച്ച ഇയാൾ നിലവിൽ ജീവിച്ചിരിപ്പില്ലെന്നും രാജസ്ഥാൻ പൊലീസ് കോടതിയെ അറിയിച്ചു.
തെളിവുകൾ ഉൾപ്പെടുന്ന ബാഗ് കുരങ്ങ് മോഷ്ടിച്ചെന്ന വിശദീകരണത്തിനു പിന്നാലെ കോടതി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് അന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |