കേവാദിയ: ഇന്ത്യയിൽ 4.7 ദശലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ. 14ാമത് സെൻട്രൽ കൗൺസിൽ ഒഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു മന്ത്രിമാർ.
ഗുജറാത്തിലെ കേവാദിയയിൽ വ്യാഴാഴ്ച ആരംഭിച്ച ത്രിദിന കോൺഫറൻസ് നയിച്ചത് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ്.
രാജ്യത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മരണങ്ങൾ രേഖപ്പെടുത്താൻ മികച്ച സംവിധാനം ഇന്ത്യയ്ക്കുണ്ട്. കൊവിഡ് മരണങ്ങളുടെ മുഴുവൻ കണക്കും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്ത്യയുടെ സൽപ്പേരിന് കളങ്കം വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു. മരണസംഖ്യ നിർണയിച്ച ഡബ്ലിയു.എച്ച്.ഒയുടെ മാർഗ്ഗത്തേയും അദ്ദേഹം വിമർശിച്ചു. ഡബ്ലിയു.എച്ച്.ഒയുടെ റിപ്പോർട്ടിനെതിരെ ഇവിടെ എത്തിയിരിക്കുന്ന എല്ലാ ആരോഗ്യമന്ത്രിമാരും ചേർന്ന് പ്രമേയം പാസാക്കി. വിഷയത്തിൽ ഇന്ത്യയുടെ അതൃപ്തി ഡബ്ലിയു.എച്ച്.ഒയെ അറിയിക്കണമെന്നും മറ്റ് അന്തർദ്ദേശീയ സംഘടനകളിൽ ഉന്നയിക്കണമെന്നും ഞങ്ങൾ മാണ്ഡവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിയു.എച്ച്.ഒയുടെ റിപ്പോർട്ട് കൃത്രിമമാണെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ല ആരോപിച്ചു. ഇന്ത്യ വിവരശേഖരണത്തിൽ മുൻപന്തിയിലാണ്. അത് സംശയിക്കേണ്ട കാര്യമില്ല. ഡബ്ലിയു.എച്ച്.ഒയുടെ കണ്ടെത്തലിന് ശാസ്ത്രീയത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പോരാട്ടത്തിൽ മുൻപന്തിയിൽ നിന്ന ഇന്ത്യയെ ചെറുതാക്കി കാണിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് മദ്ധ്യപ്രദേശ് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളുൾപ്പെടെ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ 22 ആരോഗ്യമന്ത്രിമാരും ഡബ്ലിയു.എച്ച്.ഒയുടെ റിപ്പോർട്ട് അംഗീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിക്കിം ആരോഗ്യമന്ത്രി എം.കെ.ശർമ്മ, ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡേ തുടങ്ങിയവരും ഡബ്ലിയു.എച്ച്.ഒയെ വിമർശിച്ചു.
വിഷയം അന്താരാഷ്ട്ര തലത്തിൽ ഉന്നയിക്കാൻ ഇന്ത്യ
വേൾഡ് ഹെൽത്ത് അസംബ്ലി അടക്കമുള്ള അന്താരാഷ്ട്ര ഫോറങ്ങളിൽ വിഷയം ഇന്ത്യ ഉന്നയിച്ചേക്കുമെന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |