ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭയുടെ പ്രധാനകവാടത്തിൽ ഖാലിസ്ഥാൻ പതാകകൾ സ്ഥാപിക്കുകയും മതിലിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെഴുതുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി ജയറാം താക്കൂർ അന്വേഷണത്തിന് ഉത്തരവിട്ടു.
പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളാകാം ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, ഖാലിസ്ഥാൻ പതാകയുയർത്തുന്ന വീഡിയോ സിക്ക്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന പുറത്ത് വിട്ടു. ഖാലിസ്ഥാൻ ഹിതപരിശോധനയ്ക്കായി പഞ്ചാബിൽ വോട്ടെടുപ്പ് പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് ധരംശാലയിലെ നിയമസഭാ കവാടത്തിൽ ഖാലിസ്ഥാൻ പതാകകൾ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെടുന്നത്. ഞായറാഴ്ച പുലർച്ചയോ ശനിയാഴ്ച അർദ്ധരാത്രിയോ പതാക ഗേറ്റിൽ സ്ഥാപിച്ചതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രധാനകവാടത്തിൽ ആറോളം പതാകകൾ സ്ഥാപിച്ചു. ചുവരിൽ ഖാലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങളെഴുതിയിട്ടുണ്ട്. ഇവ നീക്കം ചെയ്തതായും പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഡിസംബറിൽ നടക്കുന്ന ശീതകാല സമ്മേളനം മാത്രമാണ് ധർമ്മശാലിയിലെ അസംബ്ലി സമുച്ചയത്തിൽ നടക്കുന്നത്. മറ്റ് മുഴുവൻ സമ്മേളനങ്ങളും ഷിംലയിലെ അസംബ്ലി സെക്രട്ടേറിയറ്റിലാണ് നടക്കുന്നത്.
നിയമസഭയിൽ ഖാലിസ്ഥാൻ പതാക സ്ഥാപിച്ചത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ ആരോപിച്ചു.സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വെല്ലുവിളി
സിക്ക് മത സംഘടനയായ ദാംദാമി തക്സലിന്റെ നേതാവ് ഭിന്ദ്രൻവാലയുടെയും ഖാലിസ്ഥാന്റെയും പതാക ഉയർത്തുമെന്ന് കാട്ടി സിക്ക് ഫോർ ജസ്റ്റിസ് നേതാവ് ഗുരുപത്വന്ത് സിംഗ് മുഖ്യമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. സംസ്ഥാനത്ത് ഭിന്ദ്രൻവാലയുടെയും ഖാലിസ്ഥാന്റെയും പതാകകൾ നിരോധിച്ചത് സംഘടനയെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് മാർച്ച് 29ന് പതാക ഉയർത്തുമെന്ന് വെല്ലുവിളിച്ചത്. എന്നാൽ കനത്ത സുരക്ഷയെ തുടർന്ന് സംഘടനയ്ക്ക് പതാക ഉയർത്താനായില്ല.
രാത്രിയുടെ മറവിൽ നിയമസഭാ ഗേറ്റിലും പരിസരത്തും ഖാലിസ്ഥാൻ പതാക സ്ഥാപിച്ച ഭീരുത്വം നിറഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നു. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കില്ല.
- മുഖ്യമന്ത്രി ജയറാം ഠാക്കൂർ
പ്രതിഷേധവുമായി പ്രതിപക്ഷം
ധരംശാലയിലെ നിയമസഭാ മന്ദിരത്തിന്റെ ഗേറ്റിൽ ഖലിസ്ഥാൻ പതാകയുയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് എ.ഐ.സി.സി സെക്രട്ടറി സുധീർ ശർമ്മ പറഞ്ഞു. സുരക്ഷാ ക്രമീകരണം ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഒരു ഗുണ്ടയെ രക്ഷിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഹിമാചൽ നിയമസഭയെ രക്ഷിക്കാനാകുന്നില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. നിയമസഭയെ രക്ഷിക്കാൻ കഴിയാത്ത സർക്കാർ ജനങ്ങളെ എങ്ങനെ രക്ഷിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |