ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന് കാരണക്കാരനായ യുവാവ് അറസ്റ്റിൽ.
കഴിഞ്ഞ ദിവസം പുലർച്ചെ തീപിടിത്തമുണ്ടായ വിജയ്‌നഗർ സ്വരൺബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ശുഭം ദീക്ഷിതിനെയാണ് (27) പൊലീസ് പിടികൂടിയത്. ഇതേകെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതിയോട് ശുഭം നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ച യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ് കുപിതനായ ശുഭം ദീക്ഷിത് യുവതിയോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി കെട്ടിടത്തിലെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടിരുന്ന യുവതിയുടെ സ്‌കൂട്ടറിന് തീയിട്ടു. ഈ തീ കെട്ടിടത്തിലേക്ക് ആളിപ്പടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കെട്ടിടവും വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. സ്ത്രീയടക്കം 7 പേർ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേർ ചികിത്സയിലാണ്. ഏകദേശം മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂർണമായും അണയ്ക്കാനായത്. ശുഭം ദീക്ഷിത് പ്രണയാഭ്യർത്ഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശുഭം ദീക്ഷിത് സ്‌കൂട്ടറിന് തീയിടുന്നത് കണ്ടെത്തിയത്.
കെട്ടിടത്തിന് തീപ്പിടിച്ചതുകണ്ട് സ്ഥലത്ത് നിന്ന രക്ഷപ്പെട്ട ഇയാളെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാരണം വ്യക്തമായത്. പ്രതിക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |