കാഠ്മണ്ഡു: നേപ്പാളിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിംഗിനിടെ മുംബയ് സ്വദേശിയായ വനിതാ ഡോക്ടർ പ്രദ്‌ന്യ സാമന്ത് (52) ഹൃദയാഘാതം മൂലം മരിച്ചു. പ്രദ്‌ന്യയുടെ മൃതദേഹം നേപ്പാളിൽ നിന്ന് വിമാനമാർഗം ഇന്ന് എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേ സമയം, റഷ്യയിൽ നിന്നുള്ള പർവതാരോഹകൻ പവൽ കോസ്ട്രികിൻ (55) എവറസ്റ്റ് ക്യാമ്പിൽ മരിച്ചെന്ന് നേപ്പാൾ അറിയിച്ചു. മാർച്ചിൽ ആരംഭിച്ച ഈ സീസണിൽ എവറസ്റ്റിൽ മരിക്കുന്ന ആദ്യ വിദേശ പർവതാരോഹകനാണ് ഇദ്ദേഹം.
17,585 അടി ഉയരത്തിലുള്ള ക്യാമ്പ് IIൽ വച്ച് ശനിയാഴ്ചയായിരുന്നു കോസ്ട്രികിന്റെ മരണം. 316 വിദേശീയർക്കാണ് ഈ മാസം അവസാനിക്കുന്ന സീസണിൽ എവറസ്റ്റ് കയറാൻ നേപ്പാൾ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ നിന്നുള്ള പർവതാരോഹകൻ നേപ്പാളിലെ കാഞ്ചൻജംഗ കൊടുമുടിയിൽ ശ്വാസതടസത്തെ തുടർന്ന് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |