40 കോടി വീട്ടിലുണ്ടെന്ന് ധരിച്ചു
ചെന്നൈ: വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തി ആയിരം പവനും 70 കിലോ വെള്ളിയും കവർന്ന സംഭവത്തിൽ മാസങ്ങൾക്ക് മുമ്പേ പ്രതികൾ ആസൂത്രണം തുടങ്ങിയതായി കണ്ടെത്തൽ. ചെന്നൈ മൈലാപ്പൂർ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരക കോളനിയിൽ ജിയോ മുൻ ചീഫ് ഫൈനാൻഷ്യൽ ഓഫീസറായ ശ്രീകാന്ത് (58), ഭാര്യ അനുരാധ (52) എന്നിവരാണ് ശനിയാഴ്‌ച പുലർച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവർ നേപ്പാൾ സ്വദേശി കൃഷ്‌ണ, സുഹൃത്ത് രവി റായ് എന്നിവരെ ആന്ധ്രയിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കൃഷ്‌ണയും അച്‌ഛൻ പദംലാലും പത്തുവർഷമായി ഇവരുടെ ജോലിക്കാരായിരുന്നു. ആഴ്‌ചകൾക്ക് മുമ്പ് കൃഷ്‌ണ മാതാപിതാക്കളെ നേപ്പാളിലേക്ക് തിരിച്ചയച്ചു. ദമ്പതികൾ നാട്ടിലെത്തുന്നതിന് മുമ്പ് തന്നെ അവരുടെ ഫാം ഹൗസിൽ പ്രതികൾ വലിയ കുഴി തയ്യാറാക്കിയിരുന്നു.
മകൾ സുനന്ദയുടെ പ്രസവത്തോടനുബന്ധിച്ച് കഴിഞ്ഞ ആറുമാസമായി യു.എസിലായിരുന്ന ദമ്പതികൾ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു കൊലപാതകം. ഇടയ്‌ക്ക് 40 കോടി രൂപയുടെ ഭൂമി ഇടപാടിനെ കുറിച്ച് ശ്രീകാന്ത് സംസാരിക്കുന്നത് കൃഷ്‌ണ കേട്ടു. ആ പണം വീട്ടിലുണ്ടെന്നായിരുന്നു ഇയാളുടെ ധാരണ.
ശനിയാഴ്‌ച പുലർച്ചെ 3.30ന് കൃഷ്‌ണയും രവിയും ദമ്പതികളെ കൊണ്ടുവരാൻ വിമാനത്താവളത്തിലെത്തി. വീട്ടിലെത്തിയ ഉടൻ കൃഷ്‌ണ ശ്രീകാന്തിനെ തലയ്‌ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മറ്റൊരു മുറിയിൽ വച്ച് രവി അനുരാധയുടെ തലയും അടിച്ചു തകർത്തു. മൃതദേഹങ്ങൾ ഫാം ഹൗസിലെ കുഴിയിൽ മൂടി. പണത്തിനായി വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. എന്നാൽ മറ്റൊരു ലോക്കറിൽ നിന്ന് 1000 പവനും 70 കിലോ വെള്ളിയും ലഭിച്ചു.
ദമ്പതികളുടെ മകൻ ശാശ്വത് അവരെ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ വാതിൽ കുത്തിത്തുറന്ന് ആളില്ലാത്ത നിലയിലായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ വീട് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതായി മനസിലായി. തുടർന്ന് ഇ.സി.ആർ റോഡിൽ മാമല്ലപ്പുരത്തെ ഫാം ഹൗസ് പരിശോധിച്ചപ്പോൾ ശ്രീകാന്തിന്റെ കാറും കാണാനില്ലായിരുന്നു. മണ്ണിട്ട് മൂടിയ കുഴിയും ശ്രദ്ധയിൽപ്പെട്ടു. ഒരു ഫോണും വിമാനടിക്കറ്റുകളും പാതി കത്തിനശിച്ച നിലയിലായിരുന്നു. തുടർന്ന് പ്രതികളുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നേപ്പാളിലേക്കുള്ള യാത്രയ്‌ക്കിടെ ഇവരെ അറസ്റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |