ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ലോകപ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയടക്കം നാല് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്സർ പുരസ്കാരം. റോയിട്ടേഴ്സ് മാദ്ധ്യമപ്രവർത്തകരായ അദ്നാൻ ആബിദി, സന്ന ഇർഷാദ് മട്ടു, അമിത് ദവെ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായ മറ്റ് മൂന്ന് പേർ. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് പുരസ്കാരങ്ങൾ. ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങൾക്കാണ് പുരസ്കാരം.
ഡാനിഷിന് ഇത് രണ്ടാം തവണയാണ് പുലിറ്റ്സർ ലഭിക്കുന്നത്. ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗത്തിൽ മരണമടഞ്ഞവരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്നതിന്റെ ചിത്രങ്ങൾ പകർത്തിയതിനാണ് ഡാനിഷിന് പുരസ്‌കാരം. ലോക മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ചിത്രമായിരുന്നു ഇത്.
കഴിഞ്ഞ വർഷം ജൂലായിൽ അഫ്ഗാൻ സുരക്ഷാ സേനയും താലിബാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് 38കാരനായ ഡാനിഷ് കൊല്ലപ്പെട്ടത്. റോഹിംഗ്യൻ അഭയാർത്ഥികളുടെ ജീവിതം ക്യാമറയിൽ പകർത്തിയതിനാണ് റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷിന് ആദ്യ പുലിറ്റ്സർ ലഭിച്ചത്. 2018ലായിരുന്നു ഇത്. 2010ലാണ് ഡാനിഷ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഭാഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |