കൊച്ചി: രാജ്യദ്രോഹക്കുറ്റം മരവിക്കപ്പെടുമ്പോൾ, ഇതേകുറ്റത്തിന്റെ മേമ്പൊടിയിൽ നിസഹായതയിലാണ്ട ലക്ഷദ്വീപ് സംവിധായിക ആയിഷ സുൽത്താനയ്‌ക്ക് കാലം സമ്മാനിച്ചത് മനസുനിറച്ച ക്ലൈമാക്സ്. തന്റെ ജീവിതകഥയായ '124 എ" എന്ന സിനിമയ്‌ക്ക് അപ്രതീക്ഷിത ക്ലൈമാസ് ലഭിച്ചതിന്റെ സന്തോഷാരവമാണ് അവരുടെ വാക്കുകൾ.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ മാനസിക സംഘർഷങ്ങളാണ് സിനിമ പറയുന്നത്. കഥ ഇന്നലെ പൂർത്തിയാക്കേണ്ടതായിരുന്നു. അതിനിടയിലാണ് സുപ്രീംകോടതി രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചത്. അങ്ങനെ ആ ഉത്തരവ് '124 എ"യുടെ ക്ലൈമാക്സുമായി. താൻ അനുഭവിച്ച വിഷമങ്ങൾ സിനിമയിലൂടെ ലോകത്തോട് പറയുകയാണ് ആയിഷ.
മലയാളത്തിലെ പ്രമുഖ നടിയാണ് പ്രധാനവേഷത്തിലെത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലും കളക്ടർ അസ്‌കർ അലിയുമെല്ലാം കഥാപാത്രങ്ങളാകും. ലക്ഷദ്വീപിലും കൊച്ചിയിലുമാണ് ചിത്രീകരണം.
രാജ്യദ്രോഹ കേസിന്റെ പേരിലുള്ള ചോദ്യം ചെയ്യൽ വലിയ മാനസികസമ്മർദ്ദമുണ്ടാക്കി. അത് നാടകീയതയില്ലാതെ സിനിമയിൽ അവതരിപ്പിക്കുമെന്നും അവർ പറയുന്നു.
വളച്ചൊടിച്ച് രാജ്യദ്രോഹിയാക്കി
പ്രഫുൽ ഖോഡ പട്ടേലിനെ ഉദ്ദേശിച്ച് പറഞ്ഞ ബയോവെപ്പൺ എന്ന വാക്ക് വളച്ചൊടിച്ചാണ് എന്നിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. വൈരാഗ്യത്തിന്റെ പേരിൽ രാജ്യദ്രോഹിയായി മുദ്രകുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട യുവതി എന്ന നിലയിൽ ഞാൻ കടന്നുപോയ വഴി നിസാരമായിരുന്നില്ല. ഉമ്മയും അനിയനും കുടുംബവും എന്നെ പ്രതീക്ഷിച്ചാണ് കഴിയുന്നത്. അതിനുള്ള അംഗീകാരമാണ് സുപ്രീം കോടതിയുടെ വിധി.
- ആയിഷ സുൽത്താന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |