കൊച്ചി: ബ്രിട്ടീഷ് ഭരണകാലത്ത് 1870 ലാണ് ഐ.പി.സി ഭേദഗതിയിലൂടെ രാജ്യദ്രോഹക്കുറ്റം കൊണ്ടുവന്നത്. 1898ൽ മറ്റൊരു ഭേദഗതിയിലൂടെയാണ് ഇന്നത്തെ വകുപ്പ് 124 എ പ്രാബല്യത്തിൽ വന്നത്. ആദ്യകാലത്ത് ഭരണകൂടത്തോടുള്ള മമതക്കുറവ് രാജ്യദ്രോഹക്കുറ്റമായി നിർവചിച്ചിരുന്നു. പിന്നീട് സർക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന ഏതു പ്രവൃത്തിയും ഈ വകുപ്പിന്റെ പരിധിയിൽ വന്നു. 1962ലെ കേദാർനാഥ് കേസിൽ ഈ നിയമം ഒഴിവാക്കാൻ സുപ്രീം കോടതി ശ്രമിച്ചിരുന്നു. ക്രമസമാധാന ലംഘനമോ അതിനുള്ള പ്രേരണയോ ആകുന്ന പ്രവൃത്തികൾ ശിക്ഷാർഹമാണെന്നും സുപ്രീം കോടതി വിലയിരുത്തി. ഇത്തരം പ്രവർത്തനങ്ങളില്ലാതെ വാക്കുകളിലൂടെ മാത്രം ഭരണകൂടത്തോടു മമതക്കുറവ് പ്രഖ്യാപിക്കുന്നത് ശിക്ഷാർഹമാക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഗാന്ധിയും നെഹ്റുവും പറഞ്ഞത്
"പൗരന്റെ സ്വാതന്ത്ര്യം അടിച്ചമർത്താനായി രൂപീകരിച്ച വകുപ്പാണിത്" - മഹാത്മാഗാന്ധി
"ഈ നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നുവോ, അത്രയും നല്ലത് " - ജവഹർലാൽ നെഹ്റു
ആദ്യം ശിക്ഷിക്കപ്പെട്ടത്
ബാലഗംഗാധര തിലകൻ
ബാലഗംഗാധര തിലകനാണ് ഇന്ത്യയിൽ ആദ്യം രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. 1897ൽ ശിവജി, ഗണേശ ഉത്സവങ്ങളെ പ്രോത്സാഹിപ്പിച്ച് കേസരി പത്രത്തിൽ എഴുതിയ ലേഖനത്തിൽ മുസ്ലീം വിരുദ്ധത ആരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പന്ത്രണ്ട് മാസം തടവായിരുന്നു ശിക്ഷ. പിന്നീട് 1908ൽ ബംഗാൾ വിപ്ലവകാരികളെ പിന്തുണച്ച് ലേഖനമെഴുതിയതിന് രണ്ടാം തവണയും തിലകനെതിരെ രാജ്യദ്രോഹം ചുമത്തി. അത്തവണ ബർമ്മയിലേക്ക് നാടുകടത്തി.
ഗാന്ധിജിക്കെതിരെ രാജ്യദ്രോഹം
ബ്രിട്ടീഷ് സർക്കാരിനെ വിമർശിച്ച് യംഗ് ഇന്ത്യയിൽ എഴുതിയ മൂന്ന് രാഷ്‌ട്രീയ ലേഖനങ്ങളുടെ പേരിൽ 1922 മാർച്ച് 10ന് ഗാന്ധിജിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി മുംബയിൽ അറസ്റ്റ് ചെയ്‌തു. മാർച്ച് 18നായിരുന്നു വിചാരണ. ഗാന്ധിജി സ്വയം കേസ് വാദിച്ചു. ആറ് വർഷം തടവിന് ശിക്ഷിച്ചു. ആരോഗ്യ കാരണങ്ങളാൽ രണ്ട് വർഷത്തിന് ശേഷം മോചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |