കൊളംബോ: കലാപം തുടരുന്ന ശ്രീലങ്കയിൽ പൊതുമുതൽ നശിപ്പിക്കൽ, ആളുകൾക്ക് നേരെയുള്ള ആക്രമണം, കൊള്ള തുടങ്ങിയവ തടയുന്നതിന് സൈന്യത്തിന് പിന്നാലെ പൊലീസിനും വെടിവയ്ക്കാനുള്ള അധികാരം നൽകി. ഇന്നലെ രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യമറിയിച്ചത്. കണ്ടാലുടൻ വെടിവയ്ക്കാനുള്ള അധികാരം നൽകിയതിനൊപ്പം ക്രമസമാധാനം പാലിക്കാൻ പരമാവധി സേനയെ വിന്യസിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവയ്ക്കാൻ സൈന്യത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച രാത്രി പ്രതിരോധ മന്ത്രാലയം ഇറക്കിയിരുന്നു. തിങ്കളാഴ്ച പ്രഖ്യാപിച്ച രാജ്യവ്യാപക കർഫ്യു ഇന്ന് രാവിലെ 7ന് അവസാനിക്കുമെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും ഏർപ്പെടുത്തും.
രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സ ട്രിങ്കോമാലിയിലെ നാവികത്താവളത്തിൽ തന്നെയുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമായാലുടൻ മഹിന്ദയെ മറ്റൊരിടത്തേക്ക് മാറ്റുമെന്നും പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്നെ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.
ട്രിങ്കോമാലിയിലെ നാവികത്താവളത്തിന് മുന്നിൽ ഇന്നലെയും ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിച്ചു.
ശ്രീലങ്കയിൽ ജനങ്ങൾ ശാന്തരാകണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ അധികൃതർ തയ്യാറാകണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.
അതിനിടെ, രണ്ടുപൊലീസുകാരടക്കം കലാപങ്ങളിൽ മരിച്ചവരുടെ എണ്ണം 9 ആയി. ഇരുന്നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. 41 വാഹനങ്ങൾ അഗ്നിക്കിരയായി. 60 ലേറെ വാഹനങ്ങൾ തല്ലിത്തകർത്തു.
ചൊവ്വാഴ്ച രാത്രി രത്ഗമയിൽ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച 6 പേർക്ക് വെടിയേറ്റു. വീട്ടിലുണ്ടായിരുന്നവരാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. അൻഗോഡയിൽ പട്ടാള ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെയും ആക്രമണമുണ്ടായി. ഒരു ബസ് കത്തിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.
നിഷേധിച്ച് ഇന്ത്യ
ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ തള്ളി. പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മഹിന്ദ രാജപക്സയും കുടുംബവും മറ്റ് നേതാക്കളും ഇന്ത്യയിലേക്ക് പലായനം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രധാനമന്ത്രിയാകാൻ സജിത് പ്രേമദാസ
പ്രസിഡന്റ് ഗോതബയ രാജിവച്ചാൽ പുതിയ സർക്കാർ രൂപീകരിച്ച് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ തയ്യാറാണെന്ന് എസ്.ജെ.ബി അറിയിച്ചു. സജിത്തിനെ പിന്തുണയ്ക്കുമെന്ന് ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും അറിയിച്ചു. സജിത് പ്രേമദാസ ഇന്നലെ ലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോംഗുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രതിസന്ധി മറികടക്കാൻ സജിത് ചൈനയുടെ സഹായം അഭ്യർത്ഥിച്ചു.
പുതിയ പ്രധാനമന്ത്രി ഈ ആഴ്ച : ഗോതബയ
പുതിയ പ്രധാനമന്ത്രിയെ ഈ ആഴ്ച തന്നെ നിയമിക്കുമെന്നും മന്ത്രിസഭ രൂപീകരിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും പ്രസിഡന്റ് ഗോതബയ രാജപക്സ. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ഭേദഗതികളിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തുമെന്നും പുതിയ സർക്കാർ നിലവിൽ വരുന്നതോടെ രാജ്യത്തെ പ്രസിഡന്റിനുള്ള പ്രത്യേകാധികാരം ഇല്ലാതാക്കാൻ താൻ വഴിയൊരുക്കുമെന്നും ഗോതബയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |