ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് ഉഷ്ണ തരംഗം ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനില 47 കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.ഈ സാഹചര്യത്തിൽ നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ചൂട് കൂടുതൽ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ വർഷം ഉണ്ടാകുന്ന അഞ്ചാമത്തെ ഉഷ്ണ തരംഗമാണിത്. മാർച്ചിൽ ഒന്നും ഏപ്രിലിൽ മൂന്ന് തവണയും ഉഷ്ണ തരംഗമുണ്ടായി. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് സാധാരണ നിലയിൽ നിന്നുള്ള വ്യതിയാനം 6.4 നോട്ടിൽ കൂടുതലാണെങ്കിൽ കടുത്ത ഉഷ്ണ തരംഗമാണെന്ന് പ്രഖ്യാപിക്കും. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഡൽഹി വീണ്ടും കടുത്ത ചൂടിലേക്ക് നീങ്ങുന്നത്. ഇന്ന് ചൂട് കൂടുതൽ ശക്കമാകുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ 72 വർഷത്തിനിടെ ഏറ്റവും വലിയ ചൂടനുഭവപ്പെട്ടത് ഏപ്രിലിലാണ്. ചൂട് ശക്തമായതിനെ തുടർന്ന് സ്കൂളുകളിൽ ക്ലാസ് സമയം പുന:ക്രമീകരിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. സ്വകാര്യ സ്കൂളുകൾ ഈ മാസം അവസാനത്തോടെ അവധി നൽകും. സർക്കാർ സ്കുളുകളിൽ ജൂൺ 15 വരെ ക്ലാസുകൾ തുടരാനാണ് സർക്കാർ നിർദേശം. ചൂട് കടുത്തതോടെ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ ഇളവ് അനുവദിക്കാൻ കേന്ദ്ര മന്ത്രാലയം നിർദേശം നൽകി. യൂണിഫോമിന്റെ കാര്യത്തിലടക്കം വിട്ട്വീഴ്ച അനുവദിച്ച് കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പുറത്തിറക്കിയിരുന്നു
ഉഷ്ണത്തിൽ വലഞ്ഞ് ഉത്തരേന്ത്യ
ചില്ലായി ബംഗളൂരു
ചൂടിൽ വലയുകയാണ് ഉത്തരേന്ത്യ. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ പ്രദേശങ്ങളിടക്കം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ ബംഗളൂരിവിലാകട്ടെ 2012ന് ശേഷമുള്ള ഏറ്റവും തണുത്ത കാലാവസ്ഥയാണുള്ളത്. ബുധനാഴ്ച നഗരത്തിലെ താപനില 23 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സാധാരണ താപനിലയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് കുറവായിരുന്നു ഇത്. ഷിംല(ഹിമാചൽ പ്രദേശ്), മുസ്സൂറി(ഉത്തരാഖണ്ഡ്) തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലേക്കാൾ താഴ്ന്ന താപനിലയാണ് ബംഗളൂരുവിലിപ്പോൾ. ബംഗളൂരുവിലെ താപനില താഴാൻ കാരണം അസാനി ചുഴലിക്കാറ്റാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവിന്റെ ചരിത്രത്തിൽ മേയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത് 1972 മേയ് 14നാണ്. 22.2 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ താപനില 2021 മേയിൽ ഏറ്റവും കുറവ് താപനില 20.4 ഡിഗ്രി സെൽഷ്യസ് 2020ൽ 20.2 ഡിഗ്രി സെൽഷ്യസുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |