ന്യൂയോർക്ക് : ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പേടെൻ ജെൻഡ്രൻ എന്ന പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാള വേഷത്തിലെത്തിയ ജെൻഡ്രൻ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ് ടോപ്സ് ഫ്രണ്ട്ലി മാർക്കറ്റ് എന്ന സൂപ്പർമാർക്കറ്റിലാണ് അക്രമം അഴിച്ചു വിട്ടത്. ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങൾ തത്സമയം പുറത്തുവിടുകയും ചെയ്തു. കറുത്ത വർഗക്കാർ കൂടുതലായി താമസിച്ചിരുന്ന പ്രദേശത്ത് നടത്തിയ ആക്രമണത്തിന് പിന്നിൽ വർണ വെറിയാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കറുത്ത വർഗക്കാരാണ്. സൂപ്പർമാർക്കറ്റിനു പുറത്തുള്ള നാലുപേരെയാണ് അക്രമി ആദ്യം വെടിവച്ചത്. ഇതിൽ മൂന്നുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ അകത്തു കയറിയ ഇയാളെ കടയ്ക്കുള്ളിലുണ്ടായിരുന്ന മുൻ ബഫലോ പൊലീസ് സേനാംഗമായ സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ചു വെടിവച്ചെങ്കിലും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ പരുക്കേറ്റില്ല. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന അക്രമി കൂടുതൽ പേരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ തോക്ക് സ്വന്തം കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്ന അയാളെ പൊലീസുകാർ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അനുശോചനമറിയിച്ച് ബൈഡൻ
സംഭവത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു.സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തി നിർഭയം രക്ഷാപ്രവർത്തനം നടത്തിയവരെ അഭിനന്ദിക്കുന്നു. വർണവെറി ഉൾപ്പെടെയുള്ള ആഭ്യന്തര തീവ്രവാദമടക്കങ്ങൾക്ക് എക്കാലവും എതിരാണ് അമേരിക്ക. ആഭ്യന്തര തീവ്രവാദം ഇല്ലാതാക്കാൻ എല്ലാ പരിശ്രമവും നടത്തുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്കായി ബൈഡനും ഭാര്യയും പ്രാർത്ഥന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |