ന്യൂഡൽഹി: ഡൽഹിയിലെ കൈയേറ്റം ഒഴിപ്പിക്കൽ കേന്ദ്രത്തിന്റെ അധികാര ദുർവിനിയോഗമാണെന്നും ബുൾഡോസറുകൾ ഉപയോഗിച്ചുള്ള ഗുണ്ടായിസത്തിനെതിരെ ഡൽഹി സർക്കാർ ശക്തമായി പ്രതിഷേധിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഒഴിപ്പിക്കൽ നടപടികളെ നേരിടാനായി വിളിച്ചു ചേർത്ത എം.എൽ.എമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ കൈയേറ്റങ്ങൾക്ക് എതിരാണ്. എന്നാൽ ബി.ജെ.പി ഭരണകൂടം നടത്തുന്ന ബുൾഡോസർ ഒഴിപ്പിക്കൽ തുടർന്നാൽ ഡൽഹിയിൽ 63 ലക്ഷം പേർ വഴിയാധാരമാകും. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നശീകരണ നടപടിയായി മാറും. ജയിലിൽ പോകേണ്ടി വന്നാലും ഒട്ടും ഭയപ്പെടാതെ ജനങ്ങൾക്കൊപ്പം നിൽക്കണം.' -കേജ്‌രിവാൾ എം.എൽ.എ മാരോടാവശ്യപ്പെട്ടു.
ഡൽഹിയിലെ വിദ്യാഭ്യാസ, ആരോഗ്യ, വൈദ്യുതി, ജല പ്രശ്നങ്ങൾ പരിഹരിച്ചത് പോലെ കൈയേറ്റ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിക്കാം. ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകളും കടകളും തകർക്കുന്നത് അംഗീകരിക്കില്ല. ഡൽഹിയിലെ 80 ശതമാനം ആവാസ കേന്ദ്രങ്ങളും കൈയേറ്റങ്ങളുടെ പരിധിയിൽ വരും. ഡൽഹിയിലെ കോളനികളും ചേരികളും ഒഴിപ്പിക്കാനാണ് അവരുടെ ശ്രമം. മതിയായ രേഖകളുള്ളവരെയും ഒഴിപ്പിക്കുന്നുണ്ട്. 15 വർഷം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബി.ജെ.പിയാണ് ഈ അനധികൃത നിർമ്മാണങ്ങൾ നടത്തിയത്. മേയ് 18ന് അവരുടെ ഭരണ കാലാവധി അവസാനിക്കാനിരിക്കെ, ഈ ചെയ്യുന്നത് ശരിയാണോയെന്നും കേജ്‌രിവാൾ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |