ന്യൂഡൽഹി: ഭരണകൂടത്തിന്റെ അലംഭാവത്താൽ 'നീതി വൈകി, നീതി നിഷേധിക്കപ്പെട്ട് ' മുപ്പതിലേറെ വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന രാജീവ്ഗാന്ധി വധക്കേസ് പ്രതി എ. ജി. പേരറിവാളനെ സുപ്രീംകോടതി ഭരണഘടനയിലെ സവിശേഷാധികാരം പ്രയോഗിച്ച് മോചിപ്പിച്ചു. പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനമെടുക്കാതെ വൈകിപ്പിച്ച തമിഴ്നാട് ഗവർണറുടെ നടപടി കോടതി പരിശോധിക്കും.
പേരറിവാളന്റെ നീണ്ടുപോകുന്ന ജയിൽ വാസവും ദയാഹർജി ഗവർണർ വർഷങ്ങളോളം വൈകിപ്പിച്ചതും, ഗവർണർക്കല്ല, രാഷ്‌ട്രപതിക്കാണ് ദയാഹർജി തീർപ്പാക്കാൻ അധികാരമെന്ന കേന്ദ്ര സർക്കാരിന്റെ മലക്കം മറിച്ചിലും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ. പേരറിവാളന് പൂർണനീതി ലഭ്യമാക്കാൻ ഭരണഘടനയുടെ 142-ാം വകുപ്പ് നൽകുന്ന അസാധാരണ അധികാരം പ്രയോഗിക്കാൻ കോടതി നിർബന്ധിതമാവുകയാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ. എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
പേരറിവാളന്റെ വധശിക്ഷ നേരത്തേ ജീവപര്യന്തമായി ഇളവു ചെയ്‌തിരുന്നു. ഭീകരപ്രവർത്തന കുറ്റവും പിൻവലിച്ചിരുന്നു. ഇക്കൊല്ലം മാർച്ചിൽ ജാമ്യവും അനുവദിച്ചു.
ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം ശിക്ഷ ഇളവു ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. അതനുസരിച്ച് പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനമെടുക്കാൻ ഗവർണർ വിമുഖത കാട്ടി. ഈ വകുപ്പ് പ്രകാരം പേരറിവാളനെ മോചിപ്പിക്കാൻ 2018ൽ തമിഴ്നാട് മന്ത്രിസഭ നൽകിയ ശുപാർശ പാലിക്കാനും ഗവർണർ ബാദ്ധ്യസ്ഥനായിരുന്നു. അതിൽ ഗവർണർ കാലതാമസം വരുത്തിയത് കോടതി പരിശോധിക്കും. (സർക്കാരിന്റെ ശുപാർശ ഗവർണർ വർഷങ്ങളോളം വൈകിപ്പിച്ചതിനാൽ കേസ് അസാധാരണമാണെന്ന് കഴിഞ്ഞ വർഷം കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.
അതേസമയം, പ്രതിക്ക് മാപ്പ് നൽകാൻ ഗവർണർക്കല്ല, രാഷ്‌ട്രപതിക്ക് മാത്രമാണ് അധികാരമെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി തള്ളി. ഈ വാദം അംഗീകരിച്ചാൽ 161ാം വകുപ്പ് നിർജ്ജീവമാകുമെന്നും അതുപ്രകാരം കഴിഞ്ഞ എഴുപതിലേറെ വർഷം ഗവർണർമാർ അനുവദിച്ച ശിക്ഷാ ഇളവുകൾ അസാധുവാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനമെടുക്കാത്ത ഗവർണർ പിന്നീട്, രാഷ്‌ട്രപതിയാണ് അധികാരി എന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഗവർണർ തീരുമാനമെടുക്കുമെന്ന് നേരത്തേ കോടതിയെ അറിയിച്ചിരുന്ന കേന്ദ്രം ഇതോടെ മലക്കം മറിഞ്ഞു. പേരറിവാളന്റെ മോചനം തീരുമാനിക്കേണ്ടത് രാഷ്‌ട്രപതിയാണെന്ന് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചു.
മാപ്പ് നൽകാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും ഭരണഘടന നൽകുന്ന അധികാരം അനിഷേദ്ധ്യമാണെന്നും ദയാഹർജി രാഷ്ട്രപതിക്കോ ഗവർണർക്കോ നൽകാൻ പ്രതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും പേരറിവാളന്റെ അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു.
മുൻപ്രധാനമന്ത്രിയെ വധിച്ചെന്നതാണ് പേരറിവാളനെതിരായ കുറ്റമെന്ന് കേന്ദ്രം വാദിച്ചു. എന്നാൽ ഒൻപത് വോൾട്ടിന്റെ രണ്ട് ബാറ്ററി നൽകുക മാത്രമാണ് താൻ ചെയ്‌തതെന്നും അവ എന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പേരറിവാളൻ വാദിച്ചു. പത്തൊൻപതാം വയസിലാണ് തന്നെ അമ്മ സി. ബി. ഐക്ക് കൈമാറിയത്. യുവത്വം മുഴുവൻ ജയിലിൽ നഷ്ടമായി. അതിൽ പതിനാറ് വർഷം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ഏകാന്തതടവിലായിരുന്നെന്നും ബോധിപ്പിച്ചു.
രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11 നാണ് പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.
ഗവർണർ കൈകാര്യക്കാരൻ മാത്രം
ന്യൂഡൽഹി:തമിഴ്നാട്ടിൽ 2017 മുതൽ 2021 വരെ ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിത് ആണ് പേരറിവാളന്റെ ദയാഹർജിയും പേരറിവാളനെ മോചിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശയും തീരുമാനമെടുക്കാതെ രണ്ടര വർഷം വച്ചുതാമസിപ്പിച്ചത്. ഒടുവിൽ ശുപാർശ രാഷ്‌ട്രപതിക്ക് അയച്ചതും അദ്ദേഹമാണ്. അതാണിപ്പോൾ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഗവർണർ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കേണ്ട കൈകാര്യക്കാരൻ മാത്രം. മന്ത്രിസഭയുടെ ശുപാർശ ഗവർണർ രാഷ്‌ട്രപതിക്ക് അയച്ചത് ഭരണഘടനാവിരുദ്ധമാണ്. ശിക്ഷ ഇളവ് നൽകാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന ഗവർണറുടെ നിലപാട് തള്ളുന്നതായും കോടതി പറഞ്ഞു.
ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിൽ തമിഴ്നാട് ഗവർണർ കാലതാമസം വരുത്തിയത് നിയമപരമായി പരിശോധിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്
161ാം വകുപ്പ് പ്രകാരം ശിക്ഷ ഇളവ് ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്. മന്ത്രിസഭയുടെ ശുപാർശ രാഷ്‌ട്രപതിക്ക് കൈമാറാൻ ഗവർണർക്ക് വിവേചനാധികാരം ഇല്ല
പേരറിവാളന്റെ നീണ്ട ശിക്ഷാ കാലയളവ്, ജയിലിലെയും പരോളിലെയും തൃപ്തികരമായ പെരുമാറ്റം, രോഗത്തിന്റെ രേഖകൾ, ജയിലിൽ നേടിയ വിദ്യാഭ്യാസ യോഗ്യതകൾ, ആർട്ടിക്കിൾ 161 പ്രകാരമുള്ള അപേക്ഷയിൽ രണ്ടര വർഷത്തെ താമസം എന്നിവ കണക്കിലെടുക്കുമ്പോൾ വിഷയം വീണ്ടും ഗവർണർക്ക് വിടുന്നത് ഉചിതമല്ല
രണ്ട് ബാറ്ററി വാങ്ങിയതിന്
രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബുണ്ടാക്കാൻ ഒൻപത് വോൾട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങി പ്രധാന പ്രതിക്ക് നൽകി. മുഖ്യസൂത്രധാരകൻ ശിവരശനെയും കൂട്ടി പോയി വ്യാജ മേൽവിലാസം നൽകി ഒരു ബൈക്ക് വാങ്ങി. കൊലപാതകം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്.
വിധി അത്യധികം ദു:ഖിപ്പിക്കുന്നത്. ഒരു മുൻ പ്രധാനമന്ത്രിയുടെ ഘാതകരെ ഇങ്ങനെ മോചിപ്പിച്ചാൽ നിയമത്തിന്റെ മഹത്വവും ആർജ്ജവവും ആരു സംരക്ഷിക്കും.
രൺദീപ് സിംഗ് സുർജെവാല,
കോൺഗ്രസ് വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |