ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ പാംഗോങ് തടാകത്തിന് കുറുകെ സൈനിക നീക്കത്തിന് ഉതകും വിധം ചൈന വീണ്ടും പാലം നിർമ്മിക്കുന്നത് അതീവ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ.
ഇന്ത്യൻ സൈന്യത്തിന് മുൻതൂക്കമുള്ള തെക്കൻ തീരത്ത് അതിവേഗം സൈന്യത്തെ വിന്യസിക്കാൻ സഹായകമാണ് വലിയ വീതിയുള്ള പുതിയ പാലമെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
പാംഗോങിന്റെ വടക്കൻ തീരത്ത് ആധിപത്യമുള്ള ചൈനീസ് സൈന്യത്തിന് തെക്കൻ തീരത്തെത്തുക എളുപ്പമല്ല. പാലം വന്നാൽ 150 കിലോമീറ്റർ ലാഭിക്കാം. അടുത്തിടെ തെക്കൻ തീരത്ത് കൈലാസ് മലനിരകളിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതടക്കം വിലയിരുത്തിയാണിത്.
2021ൽ ചൈന പാംഗോങ് തടാകത്തിന് കുറുകെ പാലം നിർമ്മിച്ചതിനെതിരെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ ഈ പാലത്തിനോട് ചേർന്നാണ് ഇരു കരയിൽ നിന്നും ഏതാണ്ട് 10 മീറ്റർ വീതിയും 450 മീറ്റർ നീളവുമുള്ള പുതിയ പാലം നിർമ്മിക്കുന്നത്. ആദ്യം നിർമ്മിച്ച പാലത്തിലൂടെയാണ് ക്രെയിൻ അടക്കമുള്ള നിർമ്മാണ സാമഗ്രികളെത്തിക്കുന്നത്. വീതിയുള്ള വലിയ പാലം നിർമ്മിക്കുന്നതിനു മുന്നോടിയായാണ് ചെറിയ പാലം നിർമ്മിച്ചതെന്നും വ്യക്തമാകുന്നു.
ടിബറ്റിലും ലഡാക്കിലുമായി വ്യാപിച്ചു കിടക്കുന്ന 135 കിലോമീറ്ററോളം ദൈർഘ്യമുള്ള പാംഗോങ് തടാകത്തിന്റെ 1962 മുതൽ ചൈന കൈവശം വച്ചിരിക്കുന്ന വീതി കുറഞ്ഞ ഭാഗത്താണ് പാലം നിർമ്മാണം. അതിർത്തിയിൽ നേരത്തെ നിർമ്മിച്ച റോഡുകളെ പാലങ്ങളുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. പാലത്തിന് അപ്രോച്ച് റോഡുകളും ഒരുക്കുന്നുണ്ട്.
ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിനിടെ 2019ൽ പാംഗോംങ് തടാകക്കരയിൽ നിന്ന് 100 മീറ്റർ അകലെ സജ്ജമാക്കിയ റുത്തോഗിലെ സൈനിക താവളത്തിൽ നിന്ന് അടിയന്തര ഘട്ടത്തിലുള്ള സൈനിക നീക്കമാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യയുമായുണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങിയ സൈനികർ ഇവിടെയുണ്ട്.
അടുത്ത മാസം 13-ാം ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും വെർച്വലായി പങ്കെടുക്കും. അതിന് മുമ്പ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |