ന്യൂഡൽഹി: യുക്രെയിൻ അധിനിവേശമടക്കം സൃഷ്ടിച്ച ആഗോള ഭക്ഷ്യ പ്രതിസന്ധി ലോകരാഷ്ട്രങ്ങൾ കാണാതെ പോകരുതെന്നും ആഗോള ഭക്ഷ്യസുരക്ഷയ്ക്കായി ഇന്ത്യ തക്കതായ പങ്ക് വഹിക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ ആഗോള ഭക്ഷ്യ പ്രതിസന്ധി സംബന്ധിച്ച മന്ത്രിതല സമിതിയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ കഴിയാവുന്നതെല്ലാം ചെയ്യും. ലോകത്ത് 139 ദശലക്ഷം ആളുകൾ ഭക്ഷ്യമേഖലയിലെ അരക്ഷിതാവസ്ഥ മൂലം ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് ഭക്ഷ്യധാന്യം സ്റ്റോക്കുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ പോലും ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിച്ചു. ആഗോളതലത്തിൽ ഗോതമ്പിന്റെ വില വർദ്ധന എന്റെ സർക്കാർ തിരിച്ചറിഞ്ഞു. ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിന് മേയ് 13ന് ഗോതമ്പ് കയറ്റുമതി സംബന്ധിച്ച് ചില നടപടികൾ ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ നടുവിലും നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ആയിരക്കണക്കിന് മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ സഹായമായി നൽകി. ആഗോള ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |