ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഡൽഹി പൊലീസിന്റെ വടക്കൻ ഡൽഹി സൈബർ വിഭാഗം കേസെടുത്ത് അറസ്റ്റു ചെയ്‌ത ഡൽഹി ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസർ രത്തൻ ലാലിന് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ കോടതി ജാമ്യം അനുവദിച്ചു. മുൻകൂർ നോട്ടീസ് നൽകാതെയാണ് അറസ്റ്റു ചെയ്‌തെന്നും തന്റെ വാദം സമർപ്പിക്കാൻ അദ്ധ്യാപകന് അവസരം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യ എല്ലാ മതങ്ങളെയും സ്വീകരിക്കുന്ന നാടാണെന്നും ഏതു വിഷയത്തിലും ഇവിടെ 130 കോടി അഭിപ്രായങ്ങളുമുണ്ടാകാമെന്നും പോസ്റ്റ് പരാമർശിച്ച് കോടതി പറഞ്ഞു. പോസ്റ്റ് സമൂഹത്തിൽ ദൂരവ്യാപകമായ പ്രതികരണങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും കസ്റ്റഡിയിൽ വിടണമെന്നുമുള്ള പൊലീസ് വാദത്തിനോട് പ്രതികരിക്കുകയായിരുന്നു കോടതി. പള്ളിയിൽ ശിവലിംഗം കണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് പൊതു ഇടത്തിൽ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണെന്നും ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചത് കേസിലാണ് കലാശിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ധ്യാപകന്റെ പോസ്റ്റ് ഒരു ഗ്രൂപ്പിന്റെയോ, ഒരു വിഭാഗത്തിന്റെയോ അഭിപ്രായമായി കാണേണ്ടതില്ല. അത് സാമുദായിക കലഹം ലക്ഷ്യമിട്ടാണെന്ന് പറയാനും കഴിയില്ലെന്ന് കോടതി വിലയിരുത്തി. പൊലീസ് സുപ്രീംകോടതിയുടെ മാർഗരേഖ പാലിക്കാതെയാണ് അദ്ധ്യാപകനെ അറസ്റ്റു ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |