ക്വാഡ് സമ്മേളനം ഇന്ന്
ടോക്കിയോ: ഏഷ്യ - പസഫിക് മേഖലയിൽ ചൈനയുടെ ആക്രമണാത്മക നയങ്ങൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏഷ്യ - പസഫിക് വ്യാപാര സംരംഭത്തിൽ (ഇന്തോ - പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക്) ഇന്ത്യയും അംഗമായി. ദ്വിദിന സന്ദർശനത്തിനായി ഇന്നലെ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരംഭത്തിന്റെ സമാരംഭ ചടങ്ങിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫിമിയോ കിഷിദോ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംരംഭത്തിൽ ചേർന്ന രാജ്യങ്ങൾക്ക് കാലാവസ്ഥാ മാറ്റം മുതൽ ഡിജിറ്റൽ വ്യാപാരം വരെ നിരവധി മേഖലകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം ലഭിക്കും. ചൈനയെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ചും വ്യാപാരത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും സംരംഭം സഹായകമാകുന്നമെന്നാണ് വിവരം. ബ്രൂണയ്, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ,മലേഷ്യ, ന്യൂസിലാൻഡ് ,ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും സംരംഭത്തിൽ അംഗങ്ങളാണ്.
തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ന് നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ മോദി പങ്കെടുക്കും.
മോദിക്ക് ഗംഭീര വരവേൽപ്
ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയ്ക്ക് ഇന്ത്യൻ സമൂഹം ഗംഭീര വരവേൽപ്പൊരുക്കി. ‘ഹർ ഹർ മോദി, വന്ദേമാതരം, ഭാരത് മാതാ കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ജനക്കൂട്ടം മോദിയെ സ്വീകരിച്ചത്. എട്ട് വർഷത്തെ ഭരണത്തിലൂടെ കേന്ദ്ര സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ സുശക്തവും സുസ്ഥിരവുമാക്കിയെന്ന് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
എം.എൻ.സി നിപ്പോൺ ഇലക്ട്രിക് ചെയർമാൻ നൊബുഹിറോ എൻഡോ, സുസുക്കി മോട്ടോർ കോർപറേഷൻ അഡ‌്‌വൈസർ ഒസാമു സുസുക്കി എന്നിവരടക്കമുള്ള ജപ്പാനിലെ പ്രധാന 30 ബിസിനസ് തലവന്മാർ, കലാ കായിക രംഗത്തെ പ്രമുഖർ, ചരിത്രകാരന്മാർ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.
ജാപ്പനീസ് പത്രത്തിൽ
എഡിറ്റോറിലെഴുതി മോദി
ഇന്ത്യയും ജപ്പാനും ഇന്തോ - പസഫിക് മേഖലയിലെ നെടുംതൂണുകളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം അതിവേഗം വളരുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രമുഖ ജാപ്പനീസ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ മോദിയെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം. പരിശീലനം, ആശയവിനിമയം, പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ശക്തമായ ബന്ധമാണുള്ളത്.ഇരു രാജ്യങ്ങൾക്കും ജനാധിപത്യ മൂല്യങ്ങളോടു പ്രതിബന്ധതയുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ജപ്പാനിലെ ജനങ്ങളുമായി സ്ഥിരമായി ഇടപെട്ടിരുന്നുവെന്നും മോദി ലേഖനത്തിൽ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |