ന്യൂഡൽഹി: വാരണാസി കാശിവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി പള്ളിക്കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ പരാതി നിലനിൽക്കില്ലെന്ന മുസ്ലിം പക്ഷത്തിന്റെ ഹർജി ആദ്യം പരിഗണിക്കാൻ വാരണാസി ജില്ലാ സെഷൻസ് ജഡ്‌ജി ഡോ. അജയ്‌കുമാർ വിശ്വേശ തീരുമാനിച്ചു. നാളെ ഹർജിയിൽ വാദം കേൾക്കും. ആരാധനാലയത്തിനത്ത് വീഡിയോ സർവെ നടത്തിയത് നിയമവിരുദ്ധമാണെന്ന പള്ളിക്കമ്മിറ്റിയുടെ വാദമാണ് ആദ്യം കേൾക്കുക.
കോടതി നിർദ്ദേശ പ്രകാരം പള്ളിയിൽ സർവേ നടത്തിയ അഭിഭാഷക കമ്മിഷന്റെ റിപ്പോർട്ടിനെക്കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്താൻ ഇരു വിഭാഗത്തിനും കോടതി ഒരാഴ്ച സമയം അനുവദിച്ചു.
വാരണാസി സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) രവികുമാർ ദിവാകർ മേയ് 19ന് പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലാണെന്നും അഭിഭാഷക കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള നിലപാടുകൾ ഇരുകക്ഷികളിൽ നിന്നും ക്ഷണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെന്ന് പറയുന്ന ഭാഗം സീൽ ചെയ്ത് സംരക്ഷിക്കണമെന്നായിരുന്നു രവികുമാർ ദിവാകറിന്റെ ഉത്തരവ്. ഇതിനൊപ്പം മുസ്ളിം മതവിശ്വാസികൾക്ക് ആരാധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.
1991ലെ ആരാധനാലയ സംരക്ഷണ നിയമം (രാജ്യത്തെ ആരാധനാലയത്തിൽ മാറ്റം വരുത്തുന്നത് തടയുന്നത്) അനുസരിച്ച് ഹിന്ദു സ്ത്രീകളുടെ ഹർജി പരിഗണിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ് നാഥ് യാദവ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ വാദം ആദ്യം കേൾക്കണമെന്ന പള്ളി കമ്മിറ്റിയുടെ ആവശ്യം ഹിന്ദു വിഭാഗം എതിർത്തിരുന്നു. എന്നാൽ പള്ളി കമ്മിറ്റിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഗ്യാൻവാപി പള്ളിയിൽ സർവെന ടത്താൻ അനുമതി നൽകിയ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് വിഷയം വാരണാസി ജില്ലാ കോടതി പരിഗണിക്കട്ടെയെന്ന് ഉത്തരവിട്ടത്.
തിങ്കളാഴ്ച ഹർജി പരിഗണിച്ച കോടതി ഇന്നലെ വാദം കേൾക്കാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു. നാല് ഹിന്ദു ഹർജിക്കാരും മസ്ജിദ് കമ്മിറ്റിക്കാരും കോടതിയിൽ ഹാജരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |